അതിജീവനത്തോട് പടപൊരുതി കേരളത്തിനാകെ വെളിച്ചമേകുന്ന ഇടുക്കി, ഇന്ന് അന്‍പതിന്റെ നിറവില്‍. ഐക്യകേരളം രൂപീകൃതമായി ഒന്നരപതിറ്റാണ്ടിന് ശേഷം 1972 ജനുവരി 26-നായിരുന്നു ജില്ലയുടെ പിറവി. രണ്ടു പ്രളയവും കൊവിഡുമൊക്കെ തീര്‍ത്ത പ്രതിസന്ധികള്‍ക്ക് നടുവിലും വികസനമുന്നേറ്റത്തില്‍ പുതുചരിത്രം കുറിയ്‌ക്കുകയാണ് ഈ മലയോരജില്ല.
നാം ചിത്രങ്ങളിലൊക്കെ കാണാറുള്ളതുപോലെ മിടുമിടുക്കി മാത്രമല്ല. പോരടിച്ചും ചെറുത്തു തോല്‍പ്പിച്ചും അതിജീവനത്തിനായി പൊരുതി നിന്ന മനുഷ്യരുടെ കഥകളേറെ പറയാനുള്ളൊരു നാട് കൂടിയാണ്. നിലയില്ലാത്ത ആഴങ്ങളില്‍ കെട്ടി നിര്‍ത്തിയ ജലപ്പരപ്പിനും, സുഗന്ധം പരത്തുന്ന ഏലമലകാടുകള്‍ക്കും, മഞ്ഞിറങ്ങി മൂടിയ തേയിലത്തോട്ടങ്ങള്‍ക്കുമെല്ലാം പങ്കുവെയ്‌ക്കാനുണ്ടാകും ചരിത്രമെഴുതി ചേര്‍ക്കാന്‍ വിട്ടു പോയ അത്തരം കഥകളനവധി.
കോട്ടയം എറണാകുളം ജില്ലകളുടെ ഭാഗമായിരുന്ന ജില്ലയ്‌ക്ക് ഭൂമിശാസ്‌ത്രപരമായ അതിരും ഭരണഘടനാപരമായ സ്വാതന്ത്ര്യവും നല്‍കി വിഭജിച്ചത് ഇന്നേക്ക് അന്‍പതാണ്ട് മുന്‍പ്. 1972 ജനുവരി 26-ന് കേരളത്തിന്റെ 11-മത്തെ ജില്ലയായി ഇടുക്കി രൂപം കൊണ്ടു. ഒരു പകലും രാത്രിയും മാത്രമാണ് ജില്ല രൂപീകരിച്ച് ഉത്തരവിറങ്ങാന്‍ വേണ്ടി വന്നത്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ആയിരുന്ന ഡി. ബാബുപോളിനായിരുന്നു ആദ്യ കലക്ടറുടെ അധികച്ചുമതല.
നാല്‍പ്പത് ശതമാനത്തോളം വനമേഖല ഉള്‍പ്പെടുന്ന ജില്ലയുടെ വികസനസ്വപ്‌നങ്ങള്‍ ദശാബ്ദങ്ങളോളം വനസംരക്ഷണ നിയമങ്ങളിലും ചുവപ്പുനാടകളിലും കുടുങ്ങിക്കിടന്നു. പ്രതിബദ്ധതയുള്ള സര്‍ക്കാരും ജനപ്രതിനിധികളും ചുമതലയേറ്റതോടെ അവയ്‌ക്കെല്ലാം ചിറക് മുളച്ചു. പറന്നുയര്‍ന്നു.
അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഇടുക്കി മെഡിക്കല്‍ കോളജ്, ഹൈഡല്‍ ടൂറിസം പദ്ധതി, കര്‍ഷകരുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്ന പട്ടയവിതരണം, എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഒരു കുടക്കീഴിലാക്കാനായത്, ഹൈടെക് പൊതുവിദ്യാലയങ്ങളും ആശുപത്രികളും, മികച്ച റോഡുകള്‍ തുടങ്ങിയവയെല്ലാം സാധ്യമായത് എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്തായിരുന്നു. അവശേഷിക്കുന്ന വികസന സാധ്യതകള്‍ വേഗത്തിലെത്തിപ്പിടിക്കാനുള്ള ഓട്ടത്തിലാണ് അന്‍പതാം പിറന്നാളിന്റെ ഇടുക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here