
യൂറോപ്പില്‍ കൊവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഒ
യൂറോപ്പിലെയും മധ്യേഷ്യയിലെയും കൊവിഡ് മഹാമാരി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) .ഒമിക്രോൺ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം വരും മാസങ്ങളില്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് ‘ആശയകരമായ പ്രതീക്ഷ’ നല്‍കുന്നുവെന്നും ലോകാരോഗ്യ സംഘടന.
പാൻഡെമിക് അവസാനിച്ചിട്ടില്ലെങ്കിലും 2022 ൽ അത്യാസന്നഘട്ടം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗെ പ്രസ്താവനയിലൂടെ അറിയിചിരുന്നു .എന്നാൽ, മുൻകരുതലുകൾ നിർത്താറായിട്ടില്ലെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.വരാനിരിക്കുന്ന ആഴ്‌ചകളിലും തണുത്ത കാലാവസ്ഥയ് മൂലം ലക്ഷക്കണക്കിന് കൊവിഡ് കേസുകൾ ലോകത്തുണ്ടാകുമെന്നും ആളുകളുടെ പ്രതിരോധ ശേഷി കുറയുന്നതനുസരിച്ച് പുതിയ കൊവിഡ് വേരിയന്റുകൾ ഉയർന്നുവരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ ഈ പ്രദേശം മഹാമാരിയുടെ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു എന്നത് വിശ്വസനീയമാണ്’ ലോകാരോഗ്യ സംഘടന യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.മഹാമാരി ഒമിക്രോണിനൊപ്പം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു. മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനത്തോളം ആളുകളേയും രോഗം ബാധിക്കും. ഒടുവിലത് മഹാമാരിയുടെ അന്ത്യത്തിലേക്ക് കടക്കുമെന്നും ക്ലൂഗെ കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലുടനീളം വ്യാപിച്ചിരിക്കുന്ന ഒമിക്രോണിന്റെ നിലവിലെ കുതിച്ചുചാട്ടം ശമിച്ചുകഴിഞ്ഞാല്‍ കുറച്ച് ആഴ്ചകളും മാസങ്ങളും ആഗോള പ്രതിരോധശേഷി ഉണ്ടായിരിക്കും. ഒന്നുകില്‍ വാക്‌സിന് നന്ദി പറയേണ്ടി വരും. അല്ലെങ്കില്‍ രോഗബാധമൂലം ആളുകളില്‍ പ്രതിരോധശേഷി ലഭ്യമാകും. കൊവിഡ് മടങ്ങി വരുന്നതിന് മുമ്പ് ഒരു ശാന്തമായ കാലഘട്ടം ഉണ്ടാകുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ കോവിഡ് തിരിച്ചുവരണമെന്ന് ഇല്ലെന്നും ക്ലൂഗെ പറഞ്ഞു.
ഡെൽറ്റയെക്കാൾ വേഗത്തിൽ ഒമിക്‌റോൺ വ്യാപിക്കുന്നുണ്ടെന്നും ഓർമ്മപ്പെടുത്തി.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയതിന് ശേഷം രണ്ട് മാസത്തിനുള്ളിൽ, യൂറോപ്യൻ മേഖലയിലുടനീളം 31.8 ശതമാനം ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ആശുപത്രിയിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണവും അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിൻ സ്വീകരിക്കാത്ത ആളുകൾക്ക് തീവ്രപരിചരണം ആവശ്യമായി വരുന്നുണ്ട്.
മഹാമാരി ആരംഭിച്ചതിന് ശേഷം ഓരോ മണിക്കൂറിലും, യൂറോപ്യൻ മേഖലയിലെ 99 ആളുകൾക്ക് വീതമാണ് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. മേഖലയിൽ 1.7 മില്യണിലധികം ആളുകൾ മരണപ്പെട്ടു.ഈ മേഖലയിൽ 1.4 ബില്യണിലധികം ആളുകൾക്ക് വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെങ്കിലും, വാക്സിൻ നൽകുന്നതിൽ വലിയ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ക്ലൂഗെ ചൂണ്ടിക്കാട്ടി.
വാക്സിൻ ആവശ്യമുള്ള നിരവധി ആളുകൾ വാക്സിനേഷൻ എടുക്കാതെ തുടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത് വ്യാപനം വർദ്ധിപ്പിക്കാനും പുതിയ വകഭേദങ്ങൾ രൂപപ്പെടാനും ഇടയാക്കുമെന്നും ക്ലൂഗെ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here