അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുളള പ്രതികൾ ഫോൺ ഒളിപ്പിച്ചത് തെളിവുകള്‍ നശിപ്പിക്കാനെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച്. നാളെ ഇക്കാര്യം അന്വേഷണസംഘം ഹൈക്കോടതിയെ അറിയിക്കും. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാല്‍ ഫോണുകള്‍ ഇപ്പോള്‍ കൈമാറാനാവില്ലെന്ന നിലപാടിലാണ് ദിലീപ്.
ഡിസംബർ ഒമ്പതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ദിലീപ്, സഹോദരൻ അനൂപ്, സൂരജ്, അപ്പു എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് മാറ്റിയതായി കണ്ടെത്തിയത്. റെയ്ഡില്‍ പിടിച്ചെടുത്തവ പുതിയ ഫോണുകളാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതോടെയാണ് നിര്‍ണായക തെളിവായ പഴയ ഫോണുകള്‍ തന്നെ കൈമാറണമെന്ന് ക്രൈംബ്രാഞ്ച് നിര്‍ദേശിച്ചത്. എന്നാല്‍ തത്ക്കാലം ഫോണുകള്‍ കൈമാറില്ലെന്നാണ് ദിലീപിന്‍റെ അഭിഭാഷകര്‍ നല്‍കുന്ന വിവരം.
ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമേ തീരുമാനമെടുക്കൂ. അന്വേഷണ ഉദ്യോഗസ്ഥരില്‍ വിശ്വാസമില്ലാത്തതിനാലാണ് തീരുമാനമെന്നും ദിലീപിന്‍റെ അഭിഭാഷകര്‍ വിശദീകരിക്കുന്നു. എന്നാല്‍ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടതും തെളിവുകള്‍ നശിപ്പിക്കാനാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. പുതിയ ഫോണുകള്‍ നല്‍കി കബളിപ്പിക്കുകയാണ് ദിലീപ് ചെയ്തതെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കും. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍, ഫോണ്‍ കൈമാറാത്തതില്‍ ദിലീപിനും വിശദീകരണം നല്‍കേണ്ടി വരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here