രാജ്യംഎഴുപത്തിമൂന്നാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്ന വേളയില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന ടാബ്ലോകള്‍ ബോധപൂര്‍വം ഒഴിവാക്കി എന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നു കേട്ടിരുന്നു.എന്നാൽ പരേഡ് കഴിഞ്ഞതോടെ വിമർശനങ്ങൾ പരിഹാസങ്ങൾക്ക് വഴി മാറി.ഇതേ വിഷയത്തിൽ ജോൺ ബ്രിട്ടാസ് എം പി പ്രതികരിച്ചത് ശ്രീനാരായണഗുരു രക്ഷപെട്ടു എന്നാണ്. “കേരളത്തിന്റെ ടാബ്ലോ വിലക്കിയതിന് കേന്ദ്രത്തോട് നന്ദി പറയണം.കേരളത്തിന്റെ നിശ്ചലദൃശ്യം തഴഞ്ഞു എന്ന് കേട്ടപ്പോൾ തോന്നിയ നിരാശ ഇന്നലെ മാറി. കാവി പരേഡിൽ നിന്നും ശ്രീനാരായണഗുരുവും പെരിയോരുമൊക്കെ രക്ഷപെട്ടു എന്നാണ് എനിക്ക് തോന്നുന്നത്. ടാഗോറിനെയും ശ്രീ നാരായണഗുരുവിനെയും നേതാജിയെയും സുബ്രഹ്മണ്യ ഭാരതിയാരെയുമൊക്കെ ഈ തൈപ്പൂയ കാവടിയാട്ടത്തിൽ നിന്നും മോദി തന്നെ രക്ഷിച്ചു “.ജോൺ ബ്രിട്ടാസ് എം പി കുറിച്ചു
കുറിപ്പിന്റെ പൂർണ്ണ രൂപം
ശ്രീനാരായണഗുരു രക്ഷപ്പെട്ടു. കേരളത്തിന്റെ ടാബ്ലോ വിലക്കിയതിന് കേന്ദ്രത്തോട് നന്ദി പറയണം!ഇന്നലെ റിപ്പബ്ലിക് പരേഡിലെ വിവിധ ടാബ്ലോകൾ കണ്ട ശരാശരി മലയാളിയുടെ വികാരം ഇതായിരിക്കും. രാജ്യത്തിന്റെ വൈവിധ്യങ്ങളും പുരോഗതിയും അടയാളപ്പെടുത്തുന്നതായിരിക്കണം റിപ്പബ്ലിക് ദിന ടാബ്ലോകൾ. അതാണ് രീതിയും കീഴ്വഴക്കവും. മതവൽക്കരണമാണ് ഇന്നലെ അരങ്ങേറിയത്. നീലച്ചായമടിച്ച പശു, ബദരീനാഥ് ക്ഷേത്രം, ബജരംഗ് ബലി, കാശി…… പട്ടിക നീളുന്നു. ഏതോ കാവിലെ ഉത്സവം കണ്ട പ്രതീതി.
കേന്ദ്രം തള്ളിയ ടാബ്ലോകൾ ഏതൊക്കെയായിരുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാർഷിക ആഘോഷങ്ങൾ, അദ്ദേഹത്തിന്റെ ഇന്ത്യൻ നാഷണൽ ആർമി, ഈശ്വരചന്ദ്ര വിദ്യാസാഗർ, രബീന്ദ്രനാഥ് ടാഗോർ, സ്വാമി വിവേകാനന്ദൻ, ചിത്തരഞ്ജൻ ദാസ്, ശ്രീ അരൊബിന്ദോ, മാതംഗിനി ഹസ്ര, നസ്രുൽ ഇസ്ലാം, ബിർസ മുണ്ട എന്നിങ്ങനെയുള്ള രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ ഛായാചിത്രങ്ങൾ ഉൾക്കൊള്ളിച്ച ബംഗാളിന്റെ ടാബ്ലോ. ജാതിവിവേചനത്തിനെതിരെ ശക്തമായി പോരാടിയ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്തിയ കേരള ടാബ്ലോ. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച റാണി വേലു നാച്ചിയാർ, സ്വന്തമായി കപ്പൽ സർവീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ.ചിദമ്പരനാർ, സാമൂഹിക പരിഷ്കർത്താവ് ഭാരതിയാർ എന്നിവരുൾപ്പെട്ട തമിഴ്നാടിന്റെ നിശ്ചലദൃശ്യം.
ഏതോ അമ്പലത്തിലെ ഉത്സവഘോഷയാത്രയുടേത് പോലെ റിപ്പബ്ലിക് ദിനത്തെ തരംതാഴ്ത്തിയവരുടെ ലക്ഷ്യങ്ങൾ വേറെയാണ്. സംഘപരിവാർ അജണ്ടകൾ എങ്ങനെ രാജ്യത്ത് നടപ്പിലാക്കാം എന്നതിനൊരു ഉദാഹരണം കൂടിയെന്നേ പറയാനുള്ളു. കേരളത്തിന്റെ നിശ്ചലദൃശ്യം തഴഞ്ഞു എന്ന് കേട്ടപ്പോൾ തോന്നിയ നിരാശ ഇന്നലെ മാറി. കാവി പരേഡിൽ നിന്നും ശ്രീനാരായണഗുരുവും പെരിയോരുമൊക്കെ രക്ഷപെട്ടു എന്നാണ് എനിക്ക് തോന്നുന്നത്. ടാഗോറിനെയും ശ്രീ നാരായണഗുരുവിനെയും നേതാജിയെയും സുബ്രഹ്മണ്യ ഭാരതിയാരെയുമൊക്കെ ഈ തൈപ്പൂയ കാവടിയാട്ടത്തിൽ നിന്നും മോദി തന്നെ രക്ഷിച്ചു എന്ന് പറയേണ്ടി വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here