കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകള്‍ സി കാറ്റഗറിയില്‍

സംസ്ഥാനത്ത് നാല് ജില്ലകളെ കൂടി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകളെയാണ് കര്‍ശന നിയന്ത്രണമുള്ള വിഭാഗത്തിലേക്ക് മാറ്റിയത്. ഇതോടെ സി കാറ്റഗറിയില്‍ ആകെ അഞ്ച് ജില്ലകളായി. ഈ ജില്ലകളില്‍ ഒരു തരത്തിലെ ഒത്തുചേരലുകളും അനുവദിക്കില്ല.

സംസ്ഥാനത്ത് കൊവിഡിന്റെ അതി വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ ജില്ലകളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി സി വിഭാഗത്തിലേക്ക് മാറ്റാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചത്. കൊല്ലം, പത്തനംതിട്ട , കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ 25 ശതമാനത്തിലധികം കൊവിഡ് രോഗികള്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നുണ്ട്. നേരത്തെ സി വിഭാഗത്തിലുള്ള തിരുവനന്തപുരം ജില്ല അതെ രീതിയില്‍ തുടരും.

ഈ ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മത, സാമുദായിക പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും മാത്രമെ അനുവദിക്കു.

സെക്രട്ടേറിയറ്റില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൊവിഡ് വാര്‍ റൂം പുനരാരംഭിച്ചു. കൊവിഡ് ബെഡ്ഡ്, ഐ.സി.യു ബെഡ്ഡ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ളവയും ഇതിലൂടെ മോണിറ്റര്‍ ചെയ്യും. കരുതല്‍വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. പ്രാദേശികമായ ഇടപെടലിന്റെ ഭാഗമായി കൊവിഡ് ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തും.

ആശുപത്രികളില്‍ ചികിത്സയ്ക്ക് മുമ്പ് രോഗലക്ഷണം ഉണ്ടെങ്കില്‍ മാത്രം കൊവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന ആരോഗ്യ വിദഗ്ധസമിതിയുടെ അഭിപ്രായം യോഗം അംഗീകരിച്ചു. ഡയാലിസിസ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്ക് ഡയാലിസിസിന് പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News