സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ട: മന്ത്രി വീണാ ജോര്‍ജ്

സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മൂന്നാം തരംഗത്തിലെ പ്രതിരോധം ഒന്നും രണ്ടും തരംഗത്തില്‍ നിന്നും വ്യത്യസ്തമാണ്. അടിസ്ഥാനപരമായി ഭൂരിഭാഗം പേരും വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന് തീവ്രത കുറവാണ്. ഈയൊരു ഘട്ടത്തില്‍ സമ്പര്‍ക്കത്തിലുള്ള എല്ലാവര്‍ക്കും ക്വാറന്റൈന്‍ വേണ്ട. കോവിഡ് രോഗിയെ പരിചരിക്കുന്ന ആളിന് മാത്രം ക്വാറന്റൈന്‍ മതിയെന്നാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കോവിഡ് വ്യാപന തോത് കുറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ജനുവരി മാസമാണ്. ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വര്‍ധനവും, രണ്ടാം ആഴ്ച 148 ശതമാനം വര്‍ധനവും, മൂന്നാം ആഴ്ച 215 ശതമാനം വര്‍ധനവുമാണുണ്ടായത്. എന്നാല്‍ ഈ ആഴ്ച 71 ശതമാനം കേസുകള്‍ കുറഞ്ഞിട്ടുണ്ട്. ഇത് ആശ്വാസം നല്‍കുതാണെങ്കിലും മൂന്നാഴ്ച ശ്രദ്ധിക്കണം.

മെഡിക്കല്‍ ഫ്രൊഫഷണലുകള്‍, റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാര്‍ എന്നിവരുടെ വോളണ്ടിയറി സേവനം അഭ്യര്‍ത്ഥിക്കുന്നു. വോളണ്ടിയര്‍ സേവനം നല്‍കാന്‍ സന്നദ്ധരായ ഡോക്ടര്‍മാര്‍ക്ക് ടി.സി.എം.സി. താത്ക്കാലികമോ സ്ഥിരമോയായ രജിസ്ട്രേഷനുള്ളവരായിരിക്കണം. രണ്ട് മാസത്തേക്കാണ് ഇവരുടെ സേവനം തേടുന്നത്. ടി.സി.എം.സി. താത്ക്കാലിക രജിസ്ട്രേഷന്‍ ഉള്ള ഡോക്ടര്‍മാര്‍ക്കും സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഇങ്ങനെ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. എല്ലാ ജില്ലകളിലും മെഡിക്കല്‍ പ്രൊഫഷണല്‍ പൂള്‍ രൂപീകരിക്കുന്നതാണ്. ജില്ലയിലെ വിരമിച്ച ഡോക്ടര്‍മാര്‍, സീനിയര്‍ ഡോക്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ അടിസ്ഥാനത്തില്‍ ടെലി മെഡിസിന്‍ സംവിധാനം സജ്ജമാക്കും.

ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍, ഗര്‍ഭിണികള്‍, കോവിഡ് ബാധിതരായ സ്ത്രീകള്‍, പ്രായമായ സ്ത്രീകള്‍, മറ്റുള്ളവര്‍ കോവിഡ് ബാധിച്ചതിനാല്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകള്‍ എന്നിവരെ അങ്കണവാടി ജീവനക്കാര്‍ ഫോണില്‍ വിളിച്ച് സഹായം ഉറപ്പാക്കുന്നു. ഇവര്‍ ബന്ധപ്പെട്ടവരെ അറിയിച്ച് ഭക്ഷണം, മരുന്ന്, കൗണ്‍സിലിംഗ് എന്നിവ ഉറപ്പാക്കുന്നു.

എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേയും ഫീല്‍ഡ് സ്റ്റാഫുകള്‍ ആ പ്രദേശത്തുള്ള കോവിഡ് രോഗികളെ ഫോണില്‍ വിളിക്കും. ഇക്കാര്യം മെഡിക്കല്‍ ഓഫീസര്‍ ഉറപ്പ് വരുത്തണം. ഏതെങ്കിലും വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വിളിച്ചില്ലെങ്കില്‍ ദിശ 104, 1056, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയില്‍ വിളിച്ച് വിവരം അറിയിക്കണം. കിടപ്പ് രോഗികള്‍ക്ക് പ്രത്യേക പരിചരണം ഉറപ്പാക്കും. പാലിയേറ്റീവ് കെയര്‍ വോളണ്ടിയന്‍മാരെ പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ ഏകോപിപ്പിക്കുന്നതാണ്. എല്ലാ മെഡിക്കല്‍ കോളേജുകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

ഹോം ഐസൊലേഷന്‍ മെച്ചപ്പെപ്പെടുത്തിയാല്‍ കേസുകള്‍ കുറയും. തീവ്ര പരിചരണത്തിനൊപ്പം പ്രധാനമാണ് ഗൃഹ പരിചരണം. ആശാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ, പാലിയേറ്റിയവ് കെയര്‍ നഴ്സുമാര്‍, സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ക്ക് ഗൃഹ പരിചരണത്തില്‍ പരിശീലനം നല്‍കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News