നിയോകോവ് എന്നത് കൊവിഡ് – 19 ന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസിന്റെ ഒരു വകഭേദമല്ല; ഡോ അരുണ്‍ ടി രമേശ് എഴുതുന്നു

നിയോകോവ് എന്നത് ഒമൈക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമല്ലെന്ന് വെറ്റിനറി സര്‍ജന്‍ അരുണ്‍ ടി രമേഷ്. തല്‍ക്കാലം മനുഷ്യര്‍ക്ക് രോഗമുണ്ടാക്കാന്‍ ശേഷിയില്ലാത്ത, എന്നാല്‍ ജനിതക വ്യതിയാനം സംഭവിച്ചാല്‍ മാത്രം മാരകമാകാവുന്ന ഒരു വൈറസ് മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ഉഗാണ്ടയിലെ വവ്വാലുകളില്‍ ഉണ്ടെന്നോര്‍ത്ത് നാം ഇപ്പോള്‍ മാധ്യമ റിപ്പോര്‍ട്ടര്‍മാരെപ്പോലെ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നിയോകോവ് എന്നത് കൊവിഡിന്റെ പുതിയ വകഭേദമാണെന്നും ബാധിക്കുന്ന മൂന്നുപേരിലൊരാള്‍ മരിക്കുമെന്നും വുഹാനിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് അരുണ്‍ ടി രമേശിന്റെ പ്രതികരണം

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ബാധിക്കുന്ന മൂന്നുപേരിലൊരാള്‍ മരിക്കുന്ന വിധത്തില്‍ മരണനിരക്കുള്ള അതിവേഗം പടരുന്ന നിയോകോവ് (NeoCov) എന്ന കോവിഡ് വൈറസ് സ്‌ട്രെയിന്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയെന്ന’ വാര്‍ത്ത വായിച്ചു.
1. NeoCov എന്നത് കൊവിഡ് – 19 ന് കാരണമാകുന്ന SARS Cov 2 വൈറസിന്റെ ഒരു വകഭേദമല്ല.

2. മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രം (MERS) വൈറസിനോട് 85 % ജനിതക സാമ്യമുള്ള, 2014 ല്‍ ഉഗാണ്ടയിലെ വവ്വാലുകളില്‍ കണ്ടെത്തിയ, വൈറസാണ് നിയോകോവ്. സ്‌പൈക് പ്രോട്ടീനില്‍ വലിയ ജനിതക വ്യത്യാസം ഉള്ളതിനാല്‍ കോശങ്ങളില്‍ പ്രവേശിക്കാന്‍ MERS വൈറസ് ഉപയോഗിക്കുന്ന DPP4 റിസപ്റ്റര്‍ ഉപയോഗിക്കാന്‍ ഈ വൈറസിന് കഴിയില്ല എന്ന് കണ്ടെത്തിയിരുന്നു.

3. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഗവേഷണ പഠനം പറയുന്നത് നിയോകോവ് വൈറസിന് SARS CoV2 വൈറസ് ഉപയോഗിക്കുന്ന ACE 2 റിസപ്റ്ററുകളുമായി ബൈന്‍ഡ് ചെയ്ത് കോശങ്ങളില്‍ പ്രവേശിക്കാന്‍ കഴിയുമെന്ന് മാത്രമാണ്.

4. നിലവില്‍ മനുഷ്യ കോശങ്ങളിലെ ACE2 റിസപ്റ്ററുകളുമായി ബൈന്‍ഡ് ചെയ്യാനോ രോഗമുണ്ടാക്കാനോ ഉള്ള ശേഷി നിയോ കോവ് വൈറസിനില്ല. എന്നാല്‍ സ്‌പൈക് പോട്ടീനിലെ ഒരു അമിനോ ആസിഡ് മാറുന്ന (T510F) വിധത്തിലുള്ള ഒരു ജനിതക വ്യതിയാനം സംഭവിക്കുകയാണെങ്കില്‍ മനുഷ്യ കോശങ്ങളില്‍ പ്രവേശിക്കാനുള്ള ശേഷി നിയോ കോവ് വൈറസിന് നേടാന്‍ കഴിയും.

നേരിട്ടോ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ച ശേഷമോ മനുഷ്യരില്‍ പ്രവേശിച്ച് രോഗമുണ്ടാക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകള്‍ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അവയിലൊന്ന് മാത്രമാണ് നിയോ കോവ് എന്ന കൊറോണ വൈറസ്.
ഇത്തരത്തിലുള്ള രോഗാണുക്കളെ നേരത്തെ കണ്ടെത്തുകയും, ജനിതക സവിശേഷതകള്‍ പഠനവിധേയമാക്കുകയും ചെയ്യുന്നതിലൂടെ, വൈറസ് സ്രോതസ്സുകളായ വന്യജീവികളുടെ ആവാസ വ്യവസ്ഥയും ആരോഗ്യവും സംരക്ഷിക്കുന്നതിലൂടെ ഭാവിയിലെ മഹാമാരികളെ തടയാന്‍ കഴിയും. ഈ ലക്ഷ്യത്തോടെ നടക്കുന്ന പഠനങ്ങളില്‍ ഒന്നു മാത്രമാണ് നിലവില്‍ പുറത്തുവന്നിരിക്കുന്ന നിയോ കോവ് ഗവേഷണ പഠനം.
നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കൊവിഡ് വൈറസ് വകഭേദമല്ല. തല്‍ക്കാലം മനുഷ്യര്‍ക്ക് രോഗമുണ്ടാക്കാന്‍ ശേഷിയില്ലാത്ത, എന്നാല്‍ ജനിതക വ്യതിയാനം സംഭവിച്ചാല്‍ മാത്രം മാരകമാകാവുന്ന ഒരു വൈറസ് ഉഗാണ്ടയിലെ വവ്വാലുകളില്‍ ഉണ്ടെന്നോര്‍ത്ത് നാം ഇപ്പോള്‍ മാധ്യമ റിപ്പോര്‍ട്ടര്‍മാരെപ്പോലെ ആശങ്കപ്പെടേണ്ടതില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here