വധശ്രമ ഗൂഢാലോചനക്കേസിൽ ദിലീപിന്‍റെ സുഹൃത്തും ഹോട്ടൽ ഉടമയുമായ ശരത്തിന്‍റെ ശബ്ദം ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ ക്ലിപ്പിലെ ശബ്ദമാണ് ശരത്തിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. കേസിൽ ശരത്തിനെ പ്രതി ചേർക്കുന്നത് ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമായ ശേഷമായിരിക്കും.
വധ ഗൂഢാലോചനക്കേസിൽ 6-ാം പ്രതി ആരാണെന്ന സംശയം നിലനിൽക്കുന്നതിനിടയിലാണ് ഗൂഢാലോചന ദിവസം ദിലീപിന്റെ വീട്ടിൽ ശരത്ത് ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ ക്ലിപ്പിൽ നിന്നാണ് ശരത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിനെ വിളിച്ചു വരുത്തി ഓഡിയോ ക്ലിപ്പിലുള്ള ശബ്ദം ശരത്തിൻറേത് തന്നെ ആണോ എന്ന് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇയാൾ അവിടെ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിനിടയിൽ ശരത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
ക്രൈംബ്രാഞ്ച് ശരത്തിൻറെ ആലുവയിലെ വീട്ടിൽ നടത്തിയ റെയ്ഡിനു പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ശരത്തിനെ കേസിൽ പ്രതി ചേർത്തിട്ടില്ലെന്ന് അന്വേഷണ സംഘം കോടതി അറിയിച്ചതോടെ മുൻകൂർ ജാമ്യപേക്ഷ മാറ്റിവയ്ക്കുകയായിരുന്നു.
ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വരുന്ന ബുധനാഴ്ച്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിൽ തീരുമാനമായ ശേഷം ശരത്തിനെ പ്രതി ചേർക്കാമെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. നേരത്തെ കേസിലെ വിഐപിയും ആറാം പ്രതിയും ശരത്താണെന്ന് ചില സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണ സംഘം ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here