ഒന്നര പതിറ്റാണ്ടിലേറെയായി വികസന രാഷ്ടീയത്തെയും ഇടതുപക്ഷത്തെയും നിരന്തരം ഓഡിറ്റ് ചെയ്യുന്നവരാണ് എംഎന്‍ കാരശേരിയും, സി ആര്‍ നീലകണ്ഠനും. എന്നാല്‍ ഇതാദ്യമായി സോഷ്യല്‍ മീഡിയ ഇവര്‍ക്കെതിരെയും ചില ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നു. ചോദ്യങ്ങളെ സധൈര്യം നേരിടാതെ സൈബര്‍ ആക്രമണം എന്ന് പരിവേദനപ്പെടുകയാണ് ഇവര്‍ക്കൊപ്പം നിൽക്കുന്നവര്‍.
ഒന്നര പതിറ്റാണ്ടിലേറെയായി സി ആര്‍ നീലകണ്ഠനും , പ്രൊഫസര്‍ എം എന്‍ കാരശേരിയും സിപിഐഎമ്മിനെ നന്നാക്കിയെ അടങ്ങു എന്ന വാശിയില്‍ ഇറങ്ങി തിരിച്ചവരാണ്. അവർ ഉദ്ദേശിക്കുന്ന രീതിയില്‍ നന്നാകുന്നില്ലെന്ന്കണ്ടപ്പോള്‍ ഇരുവരും ആം ആദ്മിയില്‍ ചേര്‍ന്ന് അല്‍പ്പകാലം സിപിഐഎമ്മിനെ നന്നാക്കാന്‍ ശ്രമിച്ചു.
പരിസ്ഥിതി, പ്രത്യശാസ്ത്രം, രാഷ്ടീയം , ഇടതുധാര്‍മ്മികത, വിദേശമൂലധനം, വിഭാഗീയത എന്ന് വേണ്ട മറുഭാഗത്ത് സിപിഐഎം ആണെങ്കില്‍ കീചകനോ , ഭീമനോ ഒക്കെയായി ഇവര്‍ ഇരുവരും താരാതരം പോലെ പകര്‍ന്നാട്ടം നടത്തി. ചാനല്‍മുറികളിലെ ശീതികരിച്ച കസേരയിലിരുന്ന് ഇടതുപക്ഷ നേതാക്കളുടെ കുടുംബത്തെ അവസാനത്തെ കണ്ണിയെയുംലക്ഷ്യം വെച്ച് ഇരുവരും മൂര്‍ച്ചയേറിയ വിമര്‍ശനം തൊടുത്ത് വിട്ടു. കേരളത്തിന്‍റെ വികസനത്തെ ടോര്‍പിടോ ചെയ്യുന്ന മിക്ക സമാന്തര സമരങ്ങളിലും ഇവര്‍ നിത്യസാനിധ്യമായിരുന്നു.
എല്ലാവരേയും ഓഡിറ്റ് ചെയ്യാനുളള ലൈസെന്‍സ് ലഭിച്ചിട്ടുളള ഇരുവരും ഇതാദ്യമായി ചോദ്യങ്ങളെ അഭിമുഖീകരിക്കുകയാണ് ഇപ്പോള്‍. കെ റെയിലനെതിരെ ശക്തിയുക്തം നിലകൊളളുന്ന കാരശേരി മാഷ് വിദേശത്തെ ഹൈസ്പീഡ് റെയിലില്‍ കയറി ആകാശകാഴ്ച്ച കണ്ടിരിക്കുന്ന ചിത്രം
ആലോചനാമൃതം തന്നെ. കേരളത്തില്‍ നല്ല റോഡും റെയിലും വരാന്‍ സമ്മതിക്കാത്ത അന്യരാജ്യങ്ങളില്‍ പോയി ഇതെല്ലാം ആസ്വദിക്കുന്ന ബുദ്ധിജീവികളുടെ പുറം പൂച്ച് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്.
പ്രസംഗവും , പ്രവൃത്തിയും രണ്ട് സാമാന്തര പാതകളിലാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തലോടെ തൊലിയുരിഞ്ഞ് നില്‍ക്കുകയാണ് ബുദ്ധിജീവികള്‍. ഇതോടെ ഇരുവര്‍ക്കും എതിരെ സൈബര്‍ ആക്രമണം എന്ന പേരില്‍ ചിലര്‍ മറുപ്രചരണവും ആരംഭിച്ചിട്ടുണ്ട്. ചാനല്‍ മുറികളില്‍ സ്വന്തം രാഷ്ടീയം മറച്ച് വെച്ച് നിഷ്പക്ഷ രാഷ്ടീയനിരീക്ഷകരായി അവതരിച്ച ഇരുവര്‍ക്കു ചുറ്റും പ്രതിരോധത്തിന്‍റെ കോട്ട കെട്ടാനുളള വൃഥാ ശ്രമങ്ങളേയും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നുണ്ട്.
കാരശേരി മാഷോട് ചോദ്യം ചോദിക്കാനുളള ശ്രമത്തിനിടയിലും അദ്ദേഹം പിണറായിയുടെയും, കോടിയേരിയുടെയും മക്കളെ വലിച്ചിഴക്കാനാണ് ശ്രമിച്ചത്. പരിസ്ഥിതി സ്നേഹം പറയുന്നവര്‍ താമസിക്കുന്ന വീടിന്‍റെ വലുപ്പം പറയാമോ എന്ന് ചോദിക്കുന്നത് എങ്ങനെയാണ് സൈബര്‍ ആക്രമണം ആകുന്നത് എന്ന ചോദ്യം ഇനിയും ബാക്കി നിള്‍ക്കുന്നു.
എല്ലാവരേയും ആക്രമിക്കുന്നവര്‍ ആദ്യമായി ചോദ്യങ്ങളെ നേരിട്ട് തുടങ്ങിയതിന്‍റെ അസ്വസ്ഥതയാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സംവാദങ്ങളെ ആക്രമണങ്ങളാക്കി ചിത്രീകരിച്ച് ഇരവാദം നേടിയെടുക്കാനുളള പരിശ്രമത്തെയും സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here