വര്‍ഗീയതയ്‌ക്കെതിരായ വെല്ലുവിളി ഏറ്റവും ഉറച്ച രാഷ്ട്രീയബോധ്യത്തോടെ നമ്മള്‍ ഏറ്റെടുത്തേ മതിയാകൂ; മുഖ്യമന്ത്രി പിണറായി വിജയന്‍

ഗാന്ധിജിയുടെ ഓര്‍മ്മകള്‍ എന്നത്തേക്കാളും പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിന്നു കടന്നു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാത്മാഗാന്ധിയെ കൊല ചെയ്ത അതേ വര്‍ഗീയ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന തരത്തില്‍ എല്ലാത്തരം മതവര്‍ഗീയവാദങ്ങളും ശക്തി പ്രാപിക്കുന്ന സ്ഥിതിയും ഉടലെടുത്തിരിക്കുന്നു. വര്‍ഗീയ്‌ക്കെതിരായ വെല്ലുവിളി ഏറ്റവും ഉറച്ച രാഷ്ട്രീയബോധ്യത്തോടെ നമ്മള്‍ ഏറ്റെടുത്തേ മതിയാകൂയെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിന സന്ദേശത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം

മുഖ്യമന്ത്രിയുടെ കുറുപ്പ്

ഇന്ന് വര്‍ഗീയ ഭീകരവാദത്തിന്റെ വെടിയേറ്റ് മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ദിനം. വര്‍ഗീയകലാപങ്ങള്‍ക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെ സമാധാനത്തിന്റേയും മാനവികതയുടേയും പ്രതിരോധമുയര്‍ത്തിയതിനു ഗാന്ധിയ്ക്കു നല്‍കേണ്ടി വന്ന വില സ്വന്തം ജീവനാണ്. അഗാധമായ ആ മനുഷ്യസ്‌നേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് ഈ രക്തസാക്ഷി ദിനത്തില്‍ നമ്മുടെ ഹൃദയങ്ങളില്‍ തുടിക്കേണ്ടത്.
ഗാന്ധിജിയുടെ ഓര്‍മ്മകള്‍ എന്നത്തേക്കാളും പ്രസക്തമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മളിന്നു കടന്നു പോകുന്നത്. മഹാത്മാഗാന്ധിയെ കൊല ചെയ്ത അതേ വര്‍ഗീയ പ്രത്യയശാസ്ത്രം രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന തരത്തില്‍ എല്ലാത്തരം മതവര്‍ഗീയവാദങ്ങളും ശക്തി പ്രാപിക്കുന്ന സ്ഥിതിയും ഉടലെടുത്തിരിക്കുന്നു.

നിരപരാധികളായ മനുഷ്യരാണ് ഇരകളാകുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ കരുത്ത് എല്ലാ വൈജാത്യങ്ങള്‍ക്കും അതീതമായ മാനവികതയില്‍ അധിഷ്ഠിതമായ സ്‌നേഹമാണെന്ന് കരുതിയ, ലോകം ആദരിക്കുന്ന മഹാത്മാഗാന്ധിയുടെ ചരമ ദിനത്തില്‍ വര്‍ഗീയവാദികള്‍ ആഹ്ലാദം പങ്കു വയ്ക്കുന്ന കാഴ്ചകള്‍ വരെ നമുക്ക് കാണേണ്ടി വരുന്നു.

ഇതൊരു സമൂഹമെന്ന നിലയ്ക്ക് ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റവും ഉറച്ച രാഷ്ട്രീയബോധ്യത്തോടെ നമ്മള്‍ ഏറ്റെടുത്തേ മതിയാകൂ. നൂറ്റാണ്ടുകളോളം സാമ്രാജ്യത്വത്തിനു കീഴില്‍ അടിമതുല്യമായി ജീവിച്ച ഒരു ജനതയെ ദേശീയപ്രസ്ഥാനത്തിനൊപ്പം ഒറ്റക്കെട്ടായി അണിനിരത്തിയ, സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനു നേതൃത്വം നല്‍കിയ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി സ്മരണ അതിനു പ്രചോദനവും കരുത്തുമായി മാറണം. ദേശീയപ്രസ്ഥാനത്തെ വിഭജിച്ച് തളര്‍ത്താനുള്ള വര്‍ഗീയവാദികളുടെ ശ്രമം വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യ സ്വതന്ത്രമാകാന്‍ പിന്നെയും കാലമെടുത്തേനെ എന്നത് നമ്മളോര്‍ക്കണം. അതുകൊണ്ട്, നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചു പോരാടുമെന്ന് പ്രതിജ്ഞ ചെയ്യാം. മഹാത്മാഗാന്ധിയുടെ സ്മരണകള്‍ക്ക് മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News