മണിപ്പൂരിൽ സ്വന്തം പാർട്ടി ഓഫീസുകൾ കൊള്ളയടിച്ച് ബിജെപി പ്രവർത്തകർ

മണിപ്പൂരിൽ സ്വന്തം പാർട്ടി ഓഫീസുകൾ കൊള്ളയടിച്ച് ബിജെപി പ്രവർത്തകർ. സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധം മണിപ്പൂരിൽ അരങ്ങേറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലവും പ്രതിഷേധത്തിനിടെ ബിജെപി പ്രവർത്തകർ കത്തിച്ചു.

രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണിപ്പൂരിൽ അനായാസ വിജയം എന്ന ബിജെപിയുടെ സ്വപ്നത്തിന് ആണ് ഇപ്പോൾ തിരിച്ചടി ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിനും എതിരെ ആണ് പാർട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ബിജെപി സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച പുറത്ത് വിട്ടതിനു പിന്നാലെ ആണ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചത്. സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിലും സീറ്റ് വിഭജനത്തിലെ അതൃപ്തി ഉയർത്തി പ്രവര്‍ത്തകര്‍ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു.

നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി നിരവധി ബിജെപി പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും പാർട്ടി അംഗത്വം ഉപേക്ഷിക്കുകയും ചെയ്തു. കൂറുമാറി ബിജെപിയിൽ ചേർന്ന പത്തോളം കോൺഗ്രസ് നേതാക്കൾക്ക് ആണ് ബിജെപി ഇത്തവണ സീറ്റ് നൽകിയത്.

ഈ സാഹചര്യത്തിൽ അർഹരായ പല ബിജെപി നേതാക്കൾക്കും സീറ്റ് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇവർക്കായി സീറ്റുകൾ വിട്ട് നൽകാൻ മുഖ്യമന്ത്രിയായ എൻ ബിരേൻ സിംഗ് ഉൾപ്പടെ ഉളളവർ തയ്യാറായിട്ടില്ല. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് തന്റെ പരമ്പരാഗത സീറ്റായ ഹീൻഗാങ്ങിൽ നിന്നാണ് മത്സരിക്കുക.

മണിപ്പൂരിലെ മറ്റൊരു പ്രധാനപ്പെട്ട മന്ത്രി ബിശ്വജിത് സിംഗ് തോങ്ജു സീറ്റിൽ മത്സരിക്കും. മുൻ ദേശീയ ഫുട്ബോൾ താരം സൊമതായ് സൈസ ഉഖ്രുളിൽ നിന്നാവും ജനവിധി തേടുക. മണിപ്പൂരിലെ നിരവധി ബിജെപി പാർട്ടി ഓഫീസുകളും പ്രവര്‍ത്തകര്‍ ഇതിനോടകം കൊള്ളയടിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഇംഫാലിലെ പാർട്ടി ആസ്ഥാന മന്ദിരത്തിന് മണിപ്പൂർ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News