തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ബൈപ്പാസ് റൈഡർ സർവ്വീസ് പദ്ധതിയുമായി കെഎസ്ആർടിസി

തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ബൈപ്പാസ് റൈഡർ സർവ്വീസുമായി കെ എസ് ആർ ടി സി. യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനാണ് കെഎസ്ആർടിസി സൂപ്പർ ക്ലാസ് ബൈപാസ് റൈഡർ സർവീസുകൾ ആരംഭിക്കുന്നത്. കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ ബൈപ്പാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്സ്, സൂപ്പർഫാസ്റ്റ് സർവീസുകൾ ഫെബ്രുവരി രണ്ടാം വാരത്തോടെ ആരംഭിക്കും.

നിലവിലെ സൂപ്പർക്ലാസ് സർവീസ് ബൈപ്പാസ് റൈഡർ സർവീസായി പുനഃക്രമീകരിച്ച് പദ്ധതി നടപ്പിലാക്കാനാണ് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ ബൈപ്പാസുകൾ കൂടുതലായി ഉപയോഗിക്കുന്നതിനാൽ കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ യാത്രാസമയം രണ്ട് മണിക്കൂറിലധികം കുറയും.ട്രെയിൻയാത്ര പോലെ സമയകൃത്യത പാലിച്ച് കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂർ ഇടവിട്ടാകും ബൈപ്പാസ് റൈഡർ സർവീസ് നടത്തുക.

റൈഡർ സർവീസുകൾക്കായി ബൈപാസുകളിൽ മുഴുവൻ സമയ ഫീഡർ സ്റ്റേഷനുകൾ സ്ഥാപിക്കാനും കെ എസ് ആർ ടി സി ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരത്ത് കഴക്കൂട്ടം, കൊല്ലത്ത് കൊട്ടാരക്കര, അയത്തിൽ, ആലപ്പുഴയിൽ കൊമ്മാടി ജങ്ഷൻ,ചേർത്തല ജങ്ഷൻ,ആലുവയിൽ മെട്രോ സ്റ്റേഷൻ, ചാലക്കുടിയിൽ പുതിയ കോടതി ജഗ്ഷൻ, മലപ്പുറത്ത് ചങ്കുവെട്ടി എന്നിവിടങ്ങളിലാകും ഫീഡർ സ്റ്റേഷനുകൾ.

നഗരങ്ങളിലെ പ്രധാന ഡിപ്പോകളിൽനിന്ന് ഫീഡർസ്റ്റേഷനു കളിലേക്കും തിരികെയും യാത്രക്കാരെ എത്തിക്കാൻ ഫീഡർ സർവീസുകളുമുണ്ടാകും. വിവിധ ഡിപ്പോകളിൽനിന്ന് ഇത്തരത്തിൽ 39 ബസ് ഫീഡർ സർവീസായി ഓടിക്കാനാണ് തീരുമാനിച്ചിട്ടുണ്ട്. ബൈപ്പാസ് റൈഡർ സർവീസിൽ മുൻകൂട്ടി ടിക്കറ്റെടുത്ത യാത്രക്കാർക്ക് ഫീഡർ ബസുകളിൽ യാത്ര സൗജന്യമായിരിക്കും. ബൈപ്പാസ് റൈഡർ യാത്രക്കാർക്കായി അവർ എത്തുന്ന ഡിപ്പോകളിൽ വിശ്രമസൗകര്യം ഉറപ്പാക്കും. ആശയവിനിമയ സംവിധാനം, ശുചിമുറി, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here