
വധശ്രമ ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ഫോണുകൾ കോടതിയിൽ തുറക്കില്ല. തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലേക്ക് ഫോണുകൾ നേരിട്ട് അയക്കുമെന്ന് കോടതി അറിയിച്ചു.
ഹൈക്കോടതിയുമായി ബന്ധപ്പെട്ടതിനു ശേഷം ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രോസിക്യൂഷൻ്റെ വാദങ്ങളെ പൂർണമായും അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ആനി വർഗീസിൻ്റെ ഉത്തരവ്.
ഫോണുകൾ കോടതിയിൽ വച്ച് തുറന്നു പരിശോധിച്ചതിനു ശേഷം പരിശോധനയ്ക്ക് അയക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. ഫോറൻസിക് സയൻസ് ലാബിൽ എത്തുമ്പോൾ ഫോണിൻ്റെ അൺലോക്ക് പാറ്റേണുകൾ തെറ്റാണെകിൽ വീണ്ടും സമയമെടുക്കും എന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
കേസിലെ ഒന്ന്, രണ്ട്, നാല് പ്രതികളുടെ ഫോണുകളുടെ പാസ്‌വേർഡുകളാണ് കോടതിയ്ക്ക് മുൻപാകെ സമർപ്പിച്ചിരുന്നത്. ഫോൺ ലോക്കുകൾ അഞ്ച് മണിക്ക് മുൻപ് കൈമാറണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. 2.50 ന് തന്നെ അഭിഭാഷകർ പാറ്റേണുകൾ കൈമാറുകയായിരുന്നു.
ദിലീപിന്റെ ആറ് ഫോണുകൾ ആലുവ കോടതിക്ക് കൈമാറാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറുന്നതിന് ആലുവ മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഫോൺ അൺലോക്ക് പാറ്റേൺ കോടതിക്ക് നൽകാൻ പ്രതികൾക്ക് നിർദേശം നൽകുകയായിരുന്നു. ദിലീപിന്റെ മറ്റ് ഫോണുകൾ ഹാജരാക്കാനും നിർദ്ദേശം നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ആറ് ഫോണുകളിൽ അഞ്ചെണ്ണം തിരിച്ചറിഞ്ഞു.
പുതിയ ഫോണുകൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദിലീപിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന അഭിപ്രായമുണ്ടെന്ന് കോടതി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here