‘വന്ദേഭാരത് കേരളത്തിൽ പ്രായോഗികമല്ല’; യുഡിഎഫിനും ബിജെപിയ്ക്കും തിരിച്ചടിയായി ഇ ശ്രീധരന്റെ പ്രതികരണം

പൊതു ബജറ്റില്‍ 180 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന 400 വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതോടെ കെ റെയില്‍ ആവശ്യമേയില്ലെന്ന നിലപാട് ശക്തമാക്കുകയാണ് യുഡിഎഫും, ബിജെപിയും. എന്നാല്‍ 600 ലേറെ വളവുകളുള്ള കേരളത്തിലെ പാതയില്‍ 180 കിലോമീറ്റര്‍ എന്ന വേഗം പ്രായോഗികമല്ലെന്ന് സാങ്കേതിക വിദഗ്ധരെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ ടെക്നോക്രാറ്റും, BJP നേതാവുമായ ഇ ശ്രീധരനും വന്ദേഭാരതിന്‍റെ വേഗം കേരളത്തില്‍ പ്രായോഗികമല്ലെന്ന നിലപാടെടുക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീധരന്‍ വന്ദേഭാരതിനെ തള്ളിപ്പറഞ്ഞത്. വന്ദേ ഭാരത് പ്രഖ്യാപിച്ച നിമിഷം മുതല്‍ ഒരേ സ്വരത്തില്‍ കെ റെയിലിനെ എതിര്‍ക്കുന്ന BJP ക്കും, UDF നും തിരിച്ചടിയായിരിക്കുകയാണ് ശ്രീധരന്‍റെ നിലപാട്.

അതേ സമയം വന്ദേ ഭാരതിന്‍റെ വേഗം കേരളത്തില്‍ നിലവിലെ പാതയില്‍ നടക്കില്ലെന്ന് പറയുന്ന ശ്രീധരനും കെ റെയിലിനെ അനുകൂലിക്കുന്നില്ല എന്ന വിചിത്രമായ യാഥാര്‍ത്ഥ്യവും നമ്മുടെ മുന്‍പിലുണ്ട്. കേരളത്തിലെ പാതകളില്‍ തുടര്‍ച്ചയായ വളവുകളാണ് വന്ദേഭാരതിന് ഏറ്റവും വലിയ തിരിച്ചടിയായി ശ്രീധരന്‍ പറയുന്നത്.

മൂന്ന് മുതല്‍ നാല് ഡിഗ്രി വരെയുള്ള ഏകദേശം 600 ോളം വളവുകളാണ് സംസ്ഥാനത്തെ റെയില്‍ പാതകളിലുളളത്. 160 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടണമെങ്കില്‍ ഒരു ഡിഗ്രിയില്‍ കൂടുതലുള്ള വളവുകള്‍ പാടില്ലാ എന്നാണ് ഇ ശ്രീധരന്‍ പറയുന്നത്. മൂന്ന് മുതല്‍ 4 ഡിഗ്രിയിലുള്ള വളവുകളള പാതകളില്‍ പരമാവധി വേഗം 90 കിലോമീറ്റര്‍ വരെയെ സാധ്യമാവുകയുള്ളു.

നേരത്തെ കെ റെയിലിനെ എതിര്‍ത്ത സെസട്രയിലെ അലോക് വര്‍മ്മയും വന്ദേ ഭാരതിനെ തള്ളി രംഗത്ത് വന്നു. കേരളത്തിലെ പാതകളില്‍ വന്ദേ ഭാരത് പ്രായോഗികമല്ല എന്നാണ് അലോക് വര്‍മ്മയും പ്യുന്നത്. നിലവിലെ പാതയുടെ വളവുകള്‍ നിവര്‍ത്തണമെങ്കില്‍ മാത്രം 25,000 കോടി വേണ്ടിവരും,മാത്രമല്ല കേരളത്തിലെ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിവക്കേണ്ടി വരുകയും വേണമെന്ന് അലോക് വര്‍മ്മ പറയുന്നു.

ഇനി വന്ദേ ഭാരതിലേക്ക് വന്നാല്‍ 400 ട്രെയിനുകളാണ് വന്ദേ ഭാരത് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ UDF, BJP നേതാക്കളുടെ പ്രചരണം കേട്ടാല്‍ ഈ 400 ട്രെയിനുകളും കേരളത്തിനാണ് അനുവദിച്ചിരിക്കുന്നത് എന്ന് തോന്നും. കഴിഞ്ഞ 8 വര്‍ഷമായി കേരളത്തിന് ഒരു പുതിയ ട്രെയിന്‍ പോലും നല്‍കാത്ത കേന്ദ്രം വന്ദേ ഭാരത് പാക്കേജില്‍ എത്ര ട്രെയിന്‍ കേരളത്തിന് നല്‍കും എന്ന് കണ്ട് തന്നെ അറിയണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here