ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യമായ സാക്ഷി; പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യമായ സാക്ഷിയെന്ന് പ്രോസിക്യൂഷന്‍. ബാലചന്ദ്ര കുമാറിന്റെ പരാതിയില്‍ ബൈജു പൗലോസ് ക്രൈംബ്രാഞ്ചിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ബാലചന്ദ്ര കുമാറിന് ബൈജുപൗലോസുമായി ബന്ധമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറയുന്നതില്‍ ഒരു അടിസ്ഥാനവുമില്ല. പരാതി നല്‍കിയ ശേഷം ചാനല്‍ ചര്‍ച്ചക്ക് വന്നപ്പോഴാണ് ബാലചന്ദ്ര കുമാറിനെ ആദ്യമായി കാണുന്നത്.

കേസ് അട്ടിമറിക്കാനാണെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദം തെറ്റാണ്. അത് നിലനില്‍ക്കുന്നതല്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ബാലചന്ദ്ര കുമാറിന്റെ പരാതിയില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയാണ് നെടുമ്പാശ്ശേരി എസ്.എച്ച്. ഓക്ക് പരാതി കൈമാറിയത്. തുടരന്വേഷണത്തിന് കോടതിയില്‍ അപേക്ഷ നല്‍കുക മാത്രമാണ് ബൈജു പൗലോസ് ചെയ്തത്.

ബാലചന്ദ്രകുമാര്‍ ചാനലില്‍ നല്‍കിയ അഭിമുഖത്തെ തുടര്‍ന്നാണ് ബൈജു പൗലോസിന്റെ പരാതി വരുന്നത്. കേസിന്റെ കൃത്യമായ നടപടി ക്രമങ്ങള്‍ നടത്തിയാണ് അന്വേഷണം മുന്നോട്ട് പോവുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും സംഘത്തിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം പുരോഗമിക്കുന്നു.

ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയിരിക്കുന്നത്.സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ഗൂഢാലോചന നടത്തിയ ആളാണ് ദിലീപ്. ഇതിന് വേണ്ടി ബുദ്ധിപൂര്‍വ്വം ഗൂഢാലോചന നടത്തിയ വ്യക്തിയാണ് പ്രതി. അതിനാല്‍ അസാധാരണമായ കേസാണിതെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

പ്രതികളുടെ മുന്‍കാല പശ്ചാത്തലം പരിശോധിക്കണമെന്നും ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വധശ്രമ ഗൂഢാലോചന പുറത്തു വരാന്‍ സമയമെടുക്കുക സ്വാഭാവികമാണ്.

ബൈജു പൗലോസും ബാലചന്ദ്രകുമാറും തമ്മില്‍ ഒരു ബന്ധവുമില്ല.ക്രൈംബ്രാഞ്ചും ബാലചന്ദ്രകുമാറും തമ്മില്‍ ഗൂഢാലോചന നടത്തി എന്ന വാദം വസ്തുതാവിരുദ്ധമാണ്. ഗൂഢാലോചന സംബന്ധിച്ച് കൃത്യമായ തെളിവു ലഭിച്ചതനുസരിച്ചാണ് ബൈജു പൗലോസ് പരാതിയുമായി മുന്നോട്ടു വന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പണി കൊടുക്കണമെന്ന് ദിലീപും പ്രതികളും തീരുമാനം എടുത്തിരുന്നു. നല്ല പണി കൊടുക്കും എന്നു ദിലീപ് പറയുന്നത് എങ്ങനെ ശാപവാക്കാകുമെന്നും ഇതു തീരുമാനമെടുത്തതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ ദിലീപാണ് ഒന്നാം പ്രതി.

സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ഡ്രൈവര്‍ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News