കാസർകോഡ് കന്യാലയിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ദുരൂഹത. ജാർഖണ്ഡ് സ്വദേശി ശിവച്ഛ ഒന്നര മാസം മുമ്പാണ് ജോലി സ്ഥലത്ത് മരിച്ചത്. നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. കന്യാലയിൽ കൃഷിപ്പണിക്കായി എത്തിയ ജാർഖണ്ഡിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പമുള്ള ശിവച്ഛൻ ഡിസംബർ 23 നാണ് മരിച്ചത്. മരണ വിവരം പുറത്തറിയിക്കാതെ കൃഷി സ്ഥലത്ത് തന്നെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ച വിവരം നാട്ടുകാർ അറിഞ്ഞത്. സ്ഥലമുടമയോടും തൊഴിലാളികളോടും വിവരമന്വേഷിച്ചപ്പോൾ നൽകിയ വിവരങ്ങളിൽ വൈരുദ്ധ്യമുണ്ടായിരുന്നു. മരത്തിൽ നിന്ന് ഷോക്കേറ്റ് കുളത്തിൽ വീണ് മരിച്ചെന്ന് സ്ഥലമുടമ പറഞ്ഞപ്പോൾ പനി ബാധിച്ച് മരിച്ചെന്നായിരുന്നു തൊഴിലാളികൾ നൽകിയ വിവരം.
തുടർന്ന് മരണത്തിൽ ദുരൂഹതയുള്ളതായി കാണിച്ച് നാട്ടുകാർ പോലീസിന് പരാതി നൽകുകയായിരുന്നു. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ സ്ഥലമുടമയെയും തൊഴിലാളികളെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്, ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തും. മരണത്തിൽ ദുരൂഹതയുള്ളതിനാൽ മൃതദേഹം പുറത്തെടുത്ത് പൊലീസ് വിശദമായ പരിശോധന നടത്തും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here