” അങ്ങനെ ആ കുരുക്കും പൊട്ടി ” ലോകായുക്തയിൽ നിന്ന് യുഡിഎഫിന് ഏറ്റത് കനത്ത പ്രഹരം

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധി യുഡിഎഫിനേറ്റ കനത്ത പ്രഹരമാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹിം. രമേശ് ചെന്നിത്തലയും സംഘവും ലോകായുക്തയിൽ ചെന്നു.

മന്ത്രി ആർ.ബിന്ദു രാജിവെയ്ക്കും, ഇടതുപക്ഷ സർക്കാരിനുതന്നെ കനത്ത തിരിച്ചടിയുണ്ടാകും… എത്ര വലിയ സ്വപ്നങ്ങളായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെക്കാൾ കേമനാണ് താൻ എന്ന് തെളിയിക്കാനുള്ള അവസരമായികൂടിയാണ് രമേശ് ചെന്നിത്തല ഇതിനെ കണ്ടത്.വി.ഡി.സതീശന് മുമ്പേ രമേശ് ചെന്നിത്തല ലോകായുക്തയിലേക്ക് ഓടി. ലോകായുക്തയിൽ നിന്ന് കനത്ത പ്രഹരമാണ് യുഡിഎഫിന് ഏറ്റതെന്ന് എ എ റഹിം ഫെയ്സ്ബുക്കിൽ കുറിച്ചു.

എ എ റഹിമിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

അങ്ങനെ ആ കുരുക്കും പൊട്ടി.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിനും സർക്കാരിനുമെതിരെ രൂക്ഷമായ ആക്രമണമായിരുന്നു കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ട് യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ഉയർത്തിക്കൊണ്ടുവന്നത്. മന്ത്രി അധികാര ദുർവിനിയോഗം നടത്തി എന്നായിരുന്നു പ്രചരണം.

അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമായിരുന്ന ആരോപണം ജനങ്ങൾക്കിടയിൽ സർക്കാർവിരുദ്ധ വികാരം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ രാഷ്ട്രീയ നീക്കമായിരുന്നു. ശ്രീ. രമേശ് ചെന്നിത്തലയും സംഘവും ലോകായുക്തയിൽ ചെന്നു. മന്ത്രി ആർ.ബിന്ദു രാജിവെയ്ക്കും, ഇടതുപക്ഷ സർക്കാരിനുതന്നെ കനത്ത തിരിച്ചടിയുണ്ടാകും… എത്ര വലിയ സ്വപ്നങ്ങളായിരുന്നു.

പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി.സതീശനെക്കാൾ കേമനാണ് താൻ എന്ന് തെളിയിക്കാനുള്ള അവസരമായികൂടിയാണ് ശ്രീ. രമേശ് ചെന്നിത്തല ഇതിനെ കണ്ടത്. വി.ഡി.സതീശന് മുമ്പേ രമേശ് ചെന്നിത്തല ലോകായുക്തയിലേക്ക് ഓടി. ലോകായുക്തയിൽ നിന്ന് കനത്ത പ്രഹരമാണ് യുഡിഎഫിന് ഏറ്റത്.
മന്ത്രി ആർ.ബിന്ദു തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. സ്വജനപക്ഷപാതമില്ല, അധികാര ദുർവിനിയോഗമില്ല.

ഈ വിധി സർക്കാരിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ്. പ്രതിപക്ഷത്തിന് ജാള്യത മറയ്ക്കാൻ ഒരുപാട് പ്രയാസപ്പെടേണ്ടിയും വരും.
പതിവുപോലെ കുരുക്കുമായിറങ്ങിയ ഒരു വിഭാഗം മാധ്യമങ്ങൾക്കുള്ള മറുപടികൂടിയാണ് ലോകായുക്തയിൽ നിന്നുണ്ടായത്. പ്രതിപക്ഷം ഉന്നയിച്ച അടിസ്ഥാനരഹിതമായ കാര്യങ്ങൾ യാഥാർത്ഥ്യത്തിന്റെ നിറംകലർത്തി ഒരുവിഭാഗം മാധ്യമങ്ങൾ വാർത്തയാക്കി. പ്രതിപക്ഷത്തിന് വേണ്ടി ഓവർടൈം പണിയെടുക്കുന്ന ഈ മാധ്യമസംഘം ഈ പ്രശ്‌നത്തിൽ വസ്തുതാവിരുദ്ധമായ എത്രയെത്ര വാർത്തകളാണ് ‘ആധികാരികമായി’ നൽകിയത്.

വാർത്തകളും പ്രതിപക്ഷ ആരോപണങ്ങളും ഒരേ ട്രാക്കിലൂടെ, പരസ്പര സഹകരണത്തോടെ സഞ്ചരിച്ചു. ഇത് അധാർമ്മികമായ മാധ്യമ പ്രവർത്തനരീതിയാണ്. ‘പ്രതിപക്ഷം പറഞ്ഞു, ഞങ്ങൾ കൊടുത്തു’ എന്നാണ് അൽപം മുൻപ് ഇതുസംബന്ധിച്ച് ഒരു മാധ്യമ അവതാരകൻ വിശദീകരിച്ചത്. പ്രതിപക്ഷം പറയുന്നത് കൊടുക്കണം.

ആ ആരോപണങ്ങളിൽ യുക്തിരഹിതവും വസ്തുതാപരമായ പിശകുമുണ്ടെങ്കിൽ അത് ജനങ്ങളോട് ചൂണ്ടിക്കാണിക്കാൻ കൂടി മാധ്യമങ്ങൾ ബാധ്യസ്ഥരാണ്. അവർ പറയുന്നതും, ഇവർ പറയുന്നതും നടുക്ക് നിന്ന് വിളിച്ചുപറയുന്ന മെഗാഫോണുകളായി മാത്രം മാധ്യമങ്ങൾ താഴരുത്.
പ്രോ ചാൻസിലർകൂടിയായ മന്ത്രിക്ക് ചാൻസിലറായ ഗവർണർക്ക് ഇതുസംബന്ധിച്ചൊരു കത്ത് നൽകുന്നതിൽ ഒരനൗചിത്യവുമില്ലെന്ന് മനസിലാക്കി അത് ജനങ്ങളോട് പറയാൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടായിരിന്നു.

കണ്ണൂർ വൈസ് ചാൻസിലറായി നിലവിലുള്ള വിസിയെ പുനർനിയമിക്കുമ്പോൾ ഇതുസംബന്ധിച്ചുള്ള യുജിസി റെഗുലേഷൻ ഒന്നെടുത്ത് വായിച്ചാൽ ഏതൊരാൾക്കും പ്രതിപക്ഷത്തിന്റെ ആരോപണം ശുദ്ധ അബദ്ധമാണെന്നും യുക്തിരഹിതമാണെന്നും തിരിച്ചറിയാൻ കഴിയും. അതൊക്കെ ചൂണ്ടിക്കാണിക്കാനും വാർത്തയാക്കാനും മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടായിരുന്നു.

ഏകപക്ഷീയമായി കല്ലെറിയുന്നതാണ് മഹത്തരമായ മാധ്യമ പ്രവർത്തനമെന്ന മിഥ്യാധാരണയിൽ നിന്ന് മാധ്യമങ്ങൾ മോചിപ്പിക്കപ്പെടണം. പ്രതിപക്ഷം രാഷ്ട്രീയം നടത്തട്ടെ, മാധ്യമങ്ങൾ മാധ്യമപ്രവർത്തനവും നടത്തട്ടെ. വലതുപക്ഷത്തിന് വേണ്ടി ഓവർടൈം പണിയെടുക്കാൻ കുരുക്കുമായി നടക്കുന്ന ഏർപ്പാട് ഇനിയെങ്കിലും നിർത്തുന്നതല്ലേ നല്ലത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel