കാസർകോഡ് രണ്ട് സ്ഥലങ്ങളിൽ നിന്നായി 45 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചെറുകിട വിൽപനക്കാർക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.കാസർകോഡ് ചൗക്കി, ബദിയടുക്ക എന്നിവിടങ്ങളിൽ നിന്നാണ് 45 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്.
ചൗക്കിയിൽ പൊലീസിന്റെ വാഹന പരിശോധനക്കിടെ കഞ്ചാവ് കടത്തുകയായിരുന്ന ഓട്ടോ റിക്ഷ നിർത്താതെ പോയി. പൊലീസ് പിന്തുടർന്ന് പിടികൂടിയ ഓട്ടോറിക്ഷയിൽ നിന്ന് 22 കിലോ കഞ്ചാവ് കണ്ടെത്തി. 10 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നെല്ലിക്കട്ട സ്വദേശി അബ്ദുൽ റഹ്മാൻ, പെരുമ്പളക്കടവ് സ്വദേശി അഹമ്മദ് കബീർ, ആദൂർ സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരെ പിടികൂടി.
പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് അബ്ദുൽ റഹ്മാൻ താമസിക്കുന്ന ബദിയടുക്കയിലെ ക്വാർട്ടേഴ്സിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നതായി വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ 23 കിലോ കഞ്ചാവ് ഇവിടെ നിന്നും കണ്ടെടുത്തു.
വൻകിട കഞ്ചാവ് കടത്ത് സംഘത്തിലെ ഏജന്റുമാരാണ് മൂന്ന് പേരും. ആന്ധ്രയിൽ നിന്നെത്തിക്കുന്ന കഞ്ചാവ് സൂക്ഷിക്കുന്നതും ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്നതും ഇവരാണ്. അഹമ്മദ് കബീർ 2009ൽ നടന്ന കാസർകോഡ് ദാവൂദ് വധകേസിലെ പ്രതിയാണ്. കാസറഗോഡ് DYSP പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫ് സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here