വധഗൂഢാലോചനക്കേസ്: ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ക്ക് ദിലീപ് മറുപടി ഫയല്‍ ചെയ്തു

വധഗൂഢാലോചനക്കേസ്സില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ക്ക് ദിലീപ് മറുപടി ഫയല്‍ ചെയ്തു.
ഗൂഢാലോചനാ ആരോപണം സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്നാണ് ദിലീപിന്റെ വാദം. പ്രോസിക്യുഷന്‍ നടത്തുന്നത് മുന്‍കൂര്‍ ജാമ്യം നിഷേധിക്കാനുള്ള നീക്കങ്ങള്‍ മാത്രമാണെന്നും മറുപടിയിലുണ്ട്.

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് പ്രോസിക്യൂഷന്‍ ആരോപണങ്ങളെ നിഷേധിച്ച് ദിലീപ് മറുപടി ഫയല്‍ ചെയ്തത് . ഗൂഢാലോചന നടന്നിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ എടുത്ത
കേസ് ആണെന്നും മറുപടിയിലുണ്ട്.

എം ജി റോഡിലെ മഞ്ജു വാര്യരുടെ ഫ്‌ലാറ്റില്‍ ഗൂഢാലോചന നടത്തി എന്ന പ്രോസിക്യൂഷന്‍ വാദം തെറ്റാണ്. മഞ്ജു വാര്യര്‍ക്ക് മേത്തര്‍ ഹോമില്‍ ഫ്‌ലാറ്റില്ല. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന മൊഴിയും വ്യാജമാണ്. എറണാകുളത്തെ പ്രത്യേക കോടതി വളപ്പില്‍ വച്ച് 2017 ഡിസംബറില്‍ ബൈജു പൗലോസിനെ ഭീഷണിപ്പെടുത്തി എന്നാണ് ആരോപണം.

എന്നാല്‍ 2017 ല്‍ കേസ് പ്രത്യേക കോടതിയില്‍ എത്തിയിട്ടില്ലന്നും അക്കാലത്ത് കേസ്. പരിഗണിച്ചിരുന്നത് അങ്കമാലി കോടതിയിലാണെന്നും ദിലീപ് വാദിക്കുന്നു. 2018 ഫെബ്രുവരിയിലാണ് അങ്കമാലി കോടതിയില്‍ നിന്നും പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയത്.
മാത്രവുമല്ല താന്‍ ഭീഷണിപ്പെടുത്തി എന്ന് ആരോപിക്കുന്ന ബൈജു പൗലോസ് അന്ന് പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടെന്നും ദിലീപ് ചോദിക്കുന്നു.

നടിയെ ആക്രമിച്ച കേസ്സില്‍ തന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയിലും , അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന ആരോപണം ഉന്നയിച്ചിട്ടില്ല. താന്‍ ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന ആലുവയിലെ വ്യവസായി സലീം വിദേശത്താണ്. അയാളുടെ മൊഴിയെടുക്കാതെയാണ് പ്രോസിക്യൂഷന്‍ ആരോപണമുന്നയിക്കുന്നത്.

ക്രിമിനല്‍ ഗൂഢാലോചന എന്ന കുറ്റം നില നില്‍ക്കുകയില്ലെന്നും ദിലീപ് വാദിക്കുന്നു. നിയമ വിരുദ്ധമായ ഒരു പ്രവര്‍ത്തി ചെയ്യുവാന്‍ രണ്ടോ അതിലധികം പേരോ ചേര്‍ന്ന് ഒരു ധാരണയിലെത്തുന്നതാണ് ക്രിമിനല്‍ ഗൂഢാലോചന. അങ്ങനെ ഒരു ധാരണയുള്ളതായി എഫ് ഐ ആറില്‍ പോലുമില്ലെന്നുമാണ് ദിലീപിന്റെ മറ്റൊരു വാദം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here