സംസ്ഥാനത്ത് വില്ലേജ് തല ജനകീയ സമിതികള്‍ വരുന്നു: മന്ത്രി കെ.രാജന്‍

ജില്ലാ വികസനസമിതി, താലൂക്ക് വികസന സമിതി മാതൃകയില്‍ സംസ്ഥാനത്ത് വില്ലേജ് തല ജനകീയ സമിതി ഏര്‍പ്പെടുത്തുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ അറിയിച്ചു. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന റവന്യൂ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത മാര്‍ച്ചില്‍ വില്ലേജ് തല ജനകീയ സമിതികൾ ഔപചാരികമായി നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. പൊതു സമൂഹത്തെയും സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം ആദ്യത്തെ ഇടപെടല്‍ നടക്കുന്ന സ്ഥലമാണ് വില്ലേജ് ഓഫീസ്.

വില്ലേജ് സഭ നിലവില്‍ വരുന്നതോടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള പരാതികള്‍ അതിവേഗത്തില്‍ പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 8 അംഗങ്ങള്‍ അടങ്ങുന്നതാണ് സമിതി. വില്ലേജ് ഓഫീസറാണ് സമിതിയുടെ കണ്‍വീനറായി പ്രവര്‍ത്തിക്കുക.

വില്ലേജ് പരിധിയില്‍ വരുന്ന നിയമസഭാംഗം അല്ലെങ്കില്‍ അവരുടെ പ്രതിനിധി, വില്ലേജ് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് / മുന്‍സിപ്പല്‍ ചെയര്‍മാന്‍ യ കോര്‍പ്പറേഷന്‍ മേയര്‍, വില്ലേജ് ഓഫീസ് ഉള്‍പ്പെട്ടു വരുന്ന പ്രദേശത്തെ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് മെമ്പര്‍, വില്ലേജിന്റെ ചാര്‍ജ്ജ് ഓഫീസറായ ഡെപ്യൂട്ടി തഹസില്‍ദാര്‍, നിമയസഭയില്‍ അംഗത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പ്രതിനിധി, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു വനിതാ അംഗം, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു പട്ടികജാതി / പട്ടിക വര്‍ഗ്ഗ പ്രതിനിധി എന്നിവരായിരിക്കും സമിതിയിലെ അംഗങ്ങള്‍. എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച്ച സമിതികളുടെ യോഗം ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here