അഞ്ചു വയസുകാരൻ റയാൻ കുഴല്‍ക്കിണറിൽ അകപ്പെട്ടിട്ട് 4 ദിവസങ്ങൾ; പുറത്തെടുക്കാനുള്ള തീവ്രശ്രമവുമായി രക്ഷാപ്രവര്‍ത്തകര്‍

നാല് ദിവസം മുൻപാണ് കുഴല്‍കിണറിന്റെ 104 അടി താഴേക്ക് വീണ റയാൻ എന്ന അഞ്ചു വയസുകാരനെ കുറിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.മൊറൊക്കൻ പട്ടണമായ ടാമറോട്ടിലാണ് സംഭവം നടന്നത്.റയാൻ എന്ന അഞ്ചു വയസുകാരനെ രക്ഷപെടുത്താൻ അന്ന് രാത്രി മുതൽ ആ നാടും നാട്ടുകാരും ഒറ്റക്കെട്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.നാല് ദിവസങ്ങൾ കടന്നുപോയി…. രക്ഷാപ്രവർത്തകർ തങ്ങളുടെ പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.

റയാന്‍ വീടിനടുത്ത് കളിക്കുന്നതിനിടെ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് റയാന്‍ കിണറ്റില്‍ വീണ വിവരം കുട്ടിയുടെ മാതാപിതാക്കള്‍ അറിയുന്നത്. ഉടന്‍ തന്നെ കുട്ടിയുടെ അമ്മ രക്ഷാപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.റയാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ആദ്യദിവസങ്ങളിൽ ഒരു രക്ഷാപ്രവർത്തകനും ഉറപ്പുണ്ടായിരുന്നില്ല .”ഇപ്പോൾ കുട്ടിയുടെ അവസ്ഥ നിർണ്ണയിക്കാൻ കഴിയില്ല. എന്നാൽ കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങൾ ദൈവത്തിൽ പ്രതീക്ഷിക്കുന്നു,”എന്നാണ് രക്ഷാപ്രവർത്തകർ മാധ്യമങ്ങളോട് പ്രതികരിച്ചത്.പിന്നീട് കിണറ്റിലേക്ക് താഴ്ത്തിയ ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങളിൽ കുഞ്ഞ് റയാന്റെ തലയ്ക്ക് ചില ചെറിയ പരിക്കുകൾ ഉണ്ടെങ്കിലും , കുട്ടി ജീവിച്ചിരിപ്പുണ്ടെന്നും ബോധാവസ്ഥയിലാണെന്നും വാർത്തകൾ പുറത്ത് വന്നു.

രക്ഷാപ്രവർത്തകർ ഓക്സിജൻ മാസ്കും ഭക്ഷണവും വെള്ളവും കിണറ്റിലേക്ക് ഇറക്കിയെങ്കിലും റയാൻ ഇത് ഉപയോഗിക്കാൻ കഴിഞ്ഞോ എന്ന് വ്യക്തമായില്ല.100 അടി താഴ്ചയിലാണ് കുട്ടി ഇപ്പോഴുള്ളത്. കിണറിനടിയില്‍ കഴിയുന്ന അഞ്ചുവയസുകാരനായ റയാന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.റയാന്‍ കഴിയുന്ന ഭാഗം മനസിലാക്കി കിണറിന് പുറത്ത് സമാന കുഴിയുണ്ടാക്കിയാണ് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

അപകടസമയത്ത് റയാന്റെ പിതാവ് കിണർ നന്നാക്കുകയായിരുന്നു.അച്ഛന്റെ ശ്രദ്ധ മാറിയ സമയത്താണ് റയാൻ കിണറിനുള്ളിലേക്ക് വീണത്. “ആ ഒരു നിമിഷത്തിൽ ഞാൻ എന്റെ കണ്ണുകൾ അവനിൽ നിന്ന് മാറ്റി, അവൻ കിണറ്റിലേക്ക് വീണു”.ഒരച്ഛന്റെ എല്ലാ നിസ്സഹായതയും മാധ്യമങ്ങളിലൂടെ ലോകം കേട്ട അദ്ദേഹത്തിന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.അവൻ ജീവനോടെ തിരികെ വരും എന്ന് കണ്ണീരോടെ പറയുകയാണ് റയാന്റെ അമ്മ.ഇവരെ ഒരു നാട് തന്നെ ചേർത്ത് പിടിച്ചു.ഒട്ടേറെപ്പേർ സഹായവും ആശ്വാസവുമായി നേരിട്ടെത്തി .അൽജീരിയ, സൗദി അറേബ്യ,ജോർദാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ റെയാനുവേണ്ടി പ്രാർഥിക്കുന്നത്.സോഷ്യൽ മീഡിയയിൽ ‘സേവ് റെയാൻ’ എന്ന ഹാഷ് ടാഗിൽ ക്യാംപെയ്ൻ തന്നെയുണ്ട്.

104 അടി താഴ്ചയിലായിരിക്കുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തുവാനായി അഹോരാത്രം ശ്രമിക്കുകയാണ് ഏവരും.കുട്ടിയെ ചികിത്സിക്കാൻ മെഡിക്കൽ സംഘവും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ഒരു ഹെലികോപ്റ്ററും എത്തിയിട്ടുണ്ട്. മണ്ണിടിച്ചിൽ രക്ഷാപ്രവർത്തനം സങ്കീർണമാക്കുന്നുണ്ട്.ബുൾഡൊസറുകൾ ഉപയോഗിച്ചുള്ള സമാന്തര കുഴി നിർമ്മാണം 28 മീറ്റർ ആഴം പിന്നിട്ടിരിക്കുന്നു. ഇത് രക്ഷാപ്രവർത്തനം ഉടൻ ഫലം കാണുമെന്ന പ്രതീക്ഷയാണ് നൽകുന്നത്. 32 മീറ്റർ ആഴത്തിലെത്തിയാൽ തിരശ്ചീന തലത്തിലുള്ള ഡ്രിലിങ് പ്രവർത്തനങ്ങൾ നടത്തുമെന്നാണ് മൊറൊക്കൻ വാർത്താ ഏജൻസിയായ എം എ പി റിപ്പോർട്ട്‌ ചെയ്യുന്നത്. ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശമായതിനാൽ ജാഗ്രത പാലിക്കണമെന്നുള്ള നിർദ്ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here