അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന്റെ മൃതദേഹം മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് പെദ്ദാർ റോഡിലെ വസതിയിലേക്ക് മാറ്റി. ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വസതിയിൽ പൊതുദർശനത്തിന് വെച്ചതിന് ശേഷം ശിവാജി പാർക്കിൽ വൈകീട്ട് ആറര മണിയോടെ സംസ്കരിക്കുവാനാണ് തീരുമാനം. ആദര സൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്നും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങ് നടത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
1958ല്‍ മധുമതി എന്ന ചിത്രത്തില്‍ ലത ആലപിച്ച ‘ആജ് ദേ പര്‍ദേസി’ എന്ന ഗാനത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചതോടെയാണ് ഈ ഗായിക പ്രശസ്തിയിലേക്ക് ചുവടുവയ്ക്കാന്‍ ആരംഭിച്ചത്. പിന്നീട് ജയാ ബച്ചനും സഞ്ജീവ് കുമാറും ഒന്നിച്ചഭിനയിച്ച ‘പരിചയ്’ എന്ന ഹിന്ദി ചിത്രത്തിലെ ‘ബീട്ടി നാ ബിട്ടായി രെഹ്നാ’ എന്ന ഗാനത്തിലൂടെ ദേശീയ അവാര്‍ഡും ആദ്യമായി ലതാജിയെ തേടിയെത്തി. സംഗീതവും, അഭിനയവും മാത്രമല്ല, നിര്‍മാണവും തനിക്ക് വഴങ്ങുമെന്ന് ലത തെളിയിച്ചത് 1990ലാണ്. പ്രശസ്ത ഗാനരചയിതാവായ ഗുല്‍സാര്‍ സംവിധാനം ചെയ്ത ‘ലേക്കിന്‍’ എന്ന ചിത്രമാണ് അവര്‍ അന്ന് നിര്‍മിച്ചത്. അതുമാത്രമല്ല, ഈ ചിത്രത്തില്‍ ലതാജി ആലപിച്ച ‘യാരാ സീലി സീലി’ എന്ന ഗാനം അവര്‍ക്ക് അവരുടെ അടുത്ത ദേശീയ അവാര്‍ഡും നേടിക്കൊടുത്തു. 1974ല്‍ ലോകത്തിലെതന്നെ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച ഗായിക എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ബഹുമതി ലതാ ദീദിയെ തേടിയെത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here