അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിന് ഹൈക്കോടതി കർശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും സഹകരിച്ചില്ലെങ്കിൽ അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി.
ഇതിനിടെ ശബ്ദ പരിശോധനയ്ക്ക് ഹാജരാകണം എന്നാവശ്യപ്പെട്ട് ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. നാളെ രാവിലെ 11ന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഹാജരാകണമെന്നാണ് നോട്ടീസ്. ഹാജരായില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കും.
കർശന ഉപാധികളോടെയാണ് ദിലീപ്, സഹോദരൻ അനൂപ് , സഹോദരീ ഭർത്താവ് സൂരജ് , ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു എന്നിവർക്ക് ഹൈക്കോടതി സിംഗിൾ ബഞ്ച് മുൻകൂർ ജാമ്യം അനുവദിച്ചത്.
പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും നിസ്സഹകരിച്ചാൽ അന്വേഷണ സംഘത്തിന് അക്കാര്യം ചൂണ്ടിക്കാട്ടി പ്രതികളുടെ അറസ്റ്റിന് അനുമതി തേടി ഇതേ കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് പി ഗോപിനാഥ് വ്യക്തമാക്കി. രണ്ട് ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള രണ്ട് പേരുടെ ജാമ്യവും കെട്ടി വക്കണം. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നതും ജാമ്യവ്യവസ്ഥയിലുണ്ട്.
ദിവസങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഇന്ന് രാവിലെ പത്തരയോടെയാണ് കോടതി ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി നിരാകരിച്ചു. ഏതെങ്കിലും തരത്തിൽ ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എങ്കിൽ അറസ്റ്റിനായി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ഉത്തരവിൽ പറയുന്നു.
അന്വേഷണ സംഘവുമായി ദിലീപും കൂടെയുള്ളവരും പരമാവധി സഹകരിക്കുന്നുണ്ടെന്ന പ്രതികളുടെ വാദം കോടതി മുഖവിലയ്ക്ക് എടുത്താണ് ജാമ്യം അനുവദിച്ചത്. മൂന്ന് ദിവസത്തോളം ദിലീപും മറ്റ് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരായതും മൊബൈൽ ഫോണുകൾ കോടതിയിൽ ഹാജരാക്കിയതും ജാമ്യം ലഭിക്കുന്നതിന് കാരണമായി.
ഇതിനിടെ ദിലീപിന്‍റേയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന ചൊവ്വാഴ്ച നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇതിനായി നാളെ രാവിലെ 11 ന് കാക്കനാട്ടെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പ്രതികൾക്ക് നോട്ടീസ് നൽകി. പ്രതികൾ ഹാജരായില്ലെങ്കിൽ അക്കാര്യം നാളെ തന്നെ ഹൈക്കോടതിയെ അറിയിക്കും.
പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു. അറസ്റ്റിന് തടസ്സമുണ്ടെങ്കിലും ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ക്രൈംബ്രാഞ്ചിൻ്റെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here