കൂനൂർ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശൂര്‍ താലൂക്ക് ഓഫീസില്‍ നിയമനം. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കല്‍ തസ്തികയിലാണ് ജോലിയിൽ പ്രവേശിച്ചത്. മന്ത്രി കെ രാജന്റെയും കളക്ടര്‍ ഹരിത വി കുമാറിന്റെയും സാന്നിധ്യത്തിൽ ശ്രീലക്ഷ്മി നിയമന ഉത്തരവ് ഏറ്റുവാങ്ങി.
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് സർക്കാർ ജോലി നൽകണമെന്ന് സൈനിക ക്ഷേമ ബോർഡ് ഉത്തരവ് ഇറക്കിയിരുന്നു. ജില്ലാ കലക്ടറുടെ നിയമന ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശ്രീലക്ഷ്മി ഇന്ന് ജോലിയിൽ പ്രവേശിച്ചു. രണ്ടു മക്കൾക്കൊപ്പമാണ് ശ്രീലക്ഷമി ഓഫീസിൽ എത്തിയത്.
അതേസമയം, ജൂനിയർ വാറന്റ് ഓഫീസർ പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി നല്‍കാന്‍ അപകടം നടന്ന് ഒരാഴ്ചയ്ക്കകം തന്നെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. രണ്ട് മാസത്തിനകം തന്നെ ജോലി നൽകാൻ സാധിച്ചുവെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
ജോലി നല്‍കിയതിനു പുറമെ കുടുംബത്തിന് ധനസഹായമായി അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു. അച്ഛന്റെ ചികില്‍സയ്ക്കായി മൂന്ന് ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here