
ഉത്തർപ്രദേശിൽ ഒന്നാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. രാവിലെ 11 മണിക്ക് ബിജെപി പ്രകടന പത്രിക പുറത്തിറക്കും. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പരസ്യപ്പോര് രൂക്ഷമാകുകയാണ്.
ഒന്നാം ഘട്ട വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ, പരസ്യ പ്രചാരണം ഉത്തർപ്രദേശിൽ ഇന്ന് അവസാനിക്കുകയാണ്. സംസ്ഥാനത്തെ 11 ജില്ലകളിലായുള്ള 58 സീറ്റുകളിലേക്കാണ് പോളിങ് നടക്കുക. വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ബിജെപിയുടെ പ്രകടനപത്രിക ഇന്ന് പുറത്തിറങ്ങുന്നത്.
തെരഞ്ഞെടുപ്പ് ചൂടിലും രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള പരസ്യപ്പോര് യുപിയിൽ അവസാനിക്കുന്നില്ല. അന്തരിച്ച മുൻ ബിജെപി നേതാവ് ഉപേന്ദ്ര ദത്ത് ശുക്ലയുടെ ഭാര്യ, ശുഭവതി ശുക്ലയെ യോഗിയ്ക്ക് എതിരായി ഗോരഖ്പൂരിൽ നിന്ന് സമാജ്‌വാദി പാർട്ടി മത്സരിപ്പിക്കുന്നത് ബിജെപിയെ പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്.
ജനങ്ങൾ പിന്തുണച്ചാൽ അഖിലേഷ് യാദവ് ജയിക്കുമെന്നും, ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി വിജയിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു വെന്ന് മമത ബാനർജി പറഞ്ഞു.
തൃണമൂൽ കോൺഗ്രസ്, ആർഎൽഡിക്കൊപ്പം നൽകുന്ന പിന്തുണ അഖിലേഷ് യാദവിനും പാർട്ടിക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കർഹാലിനു പുറമെ മുബാറക്പൂരിൽ നിന്നും അഖിലേഷ് യാദവ് മത്സരിക്കുന്നുണ്ട്.
അതേസമയം, സമാജ്‌വാദി പാർട്ടിയെയും അഖിലേഷ് യാദവിനെയും രാഹുൽ ഗാന്ധിയെയും യോഗി ആദിത്യനാഥ് രൂക്ഷമായി വിമർശിച്ചു. ബിജെപിയാണ് യു പി യുടെ വികസനം മുഖം എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് വികസനം കൊണ്ട് വന്നത് യോഗി സർക്കാരിന്റെ കാലത്താണെന്ന് പ്രവർത്തകരെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദിയും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസവും ഉത്തർപ്രദേശിൽ താരപ്രചാരകരെ തന്നെ രംഗത്ത് ഇറക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here