തിരുവനന്തപുരം അമ്പലമുക്കിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊലക്ക് ശേഷം ധരിച്ചിരുന്ന വേഷം മാറി പ്രതി മറ്റൊരു വാഹനത്തിൽ കയറുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് നഗര മധ്യത്തിൽ നാടിനെ നാടുക്കിയ അരും കൊല നടന്നത്.വിനീതയുടെ കൊലപാതകിയെ സംബന്ധിച്ചുള്ള നിർണായക സൂചനകൾ ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്.കൊലപാതകി എന്ന് സംശയിക്കുന്നയാളുടെ പുതിയ സിസി ടി വി ദ്യശ്യങ്ങളും പൊലീസിന് ലഭിച്ചു.
കൃത്യത്തിന് ശേഷം ധരിച്ചിരുന്ന വേഷം മാറി ബൈക്കിൽ കയറി പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം യുവതി കൊല്ലപ്പെട്ട കടയ്ക്ക് സമീപമുള്ള സിസിടിവിയിൽ നിന്ന് മാസ്കും,സ്കാർഫും ധരിച്ചു പ്രതി നടന്ന് പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം 11 കലോടെയാണ് ഇയാൾ ഈ വഴിയിലൂടെ പോകുന്നത്. എന്നാൽ 12.15ഓടെ ഇയാൾ വാഹനത്തിൽ കയറുന്നതാണ് പുതിയ ദൃശ്യത്തിലുള്ളത്.
കൊലപാതകത്തിന് ശേഷം ഇയാളുടെ യാത്രാ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കുറവൻകൊണം അമ്പലമുക്ക് റോഡിൽ ഓട്ടോയിൽ സഞ്ചരിച്ച ഇയാൾ മുട്ടട ഭാഗത്ത് ഇറങ്ങിയെന്നാണ് സൂചന. പിന്നീട് ഇവിടെയുള്ള ഒരു കുളത്തിന് സമീപം വസ്ത്രം മാറിയ ശേഷം ഒരു ഇരു ചക്ര വാഹനത്തിൽ ലിഫ്റ്റ് ചോദിച്ചു കയറുകയായിരുന്നു.
ഒടുവിൽ പ്രതി കേശവദാസാപുരത്തേക്ക് സഞ്ചരിച്ചെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളുടെ കയ്യിൽ മുറിവ് ഉണ്ടായിരുന്നതായും മൊഴി ലഭിച്ചിട്ടുണ്ട്. 30 നും 35 വയസിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഇയാൾ തമിഴ് കലർന്ന മലയാളമാണ് സംസാരിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here