യുഎഇ മലയാളികളുടെ രണ്ടാംവീട്, അബുദാബി ചേംബര്‍ സംഘം കേരളത്തില്‍ എത്തും; മുഖ്യമന്ത്രി പിണറായി വിജയന്‍

യുഎയില്‍ മലയാളികളുടെ രണ്ടാം വീടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎയില്‍ തൊഴില്‍ നിയമം ഏറെ പ്രയോജനകരമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അബുദാബി ചേംബര്‍ കേരളത്തില്‍ എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യുഎഇ സന്ദര്‍ശനത്തില്‍ ലഭിച്ചത് ഊഷ്മളമായ സ്വീകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു എ ഇ സന്ദര്‍ശനം

അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി യു എ ഇ യില്‍ എത്തിയപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ് യു എ ഇ ഭരണാധികാരികളില്‍ നിന്നും മലയാളി പ്രവാസികളില്‍ നിന്നും ലഭിച്ചത്. അതിനു ആദ്യമായി അവരോട് നന്ദി രേഖപ്പെടുത്തുന്നു.

ദുബായ് എക്സ്പോ 2020ന്‍റെ വേദിയില്‍ യു.എ.ഇ വൈസ്പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ഹൃദ്യമായ സ്വീകരണം നല്‍കി. അദ്ദേഹത്തോടൊപ്പം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം, യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എമിറേറ്റ്സ് എയര്‍ലൈന്‍സ് ഗ്രൂപ്പ് ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്‍റുമായ ഷെയ്ഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം തുടങ്ങിയവരുമുണ്ടായിരുന്നു.

കേരളത്തിന്‍റെ വികസനത്തില്‍ യു.എ.ഇ നല്‍കി വരുന്ന പിന്തുണയ്ക്ക് അദ്ദേഹത്തോട് നന്ദി അറിയിച്ചു. മെച്ചപ്പെട്ട വ്യവസായ സൗഹൃദാന്തരീക്ഷം ഒരുങ്ങുന്ന കേരളത്തില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ മുന്‍കൈയ്യെടുക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയുമായി കൂടിക്കാഴ്ച നടത്തി. യു.എ. ഇ യും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ശക്തിപ്പെട്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയും വിശേഷിച്ച് കേരളവും യു എ ഇ യും തമ്മില്‍ ചരിത്രപരമായ ബന്ധമാണ് നിലവിലുള്ളത്.

മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ രണ്ടാം വീടാണ് യു എ ഇ. യു എ ഇ യിലെ പുതിയ തൊഴില്‍ നിയമങ്ങള്‍ മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. നോർക്ക വെബ് സൈറ്റിൽ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും നന്നായി മെച്ചപ്പെടുന്ന വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. യു.എ.ഇ സര്‍ക്കാര്‍ മേഖലയില്‍ നിന്നും സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനായി സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഉറപ്പ് നല്‍കി.

അബുദാബിയില്‍ രാജകുടുംബാംഗവും യു എ ഇ ക്യാബിനറ്റ് മന്ത്രിയുമായ ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ഷെയ്ഖ് നഹ്യാന്‍റെ മകനും യു.എ.ഇ വിദേശകാര്യ സഹമന്ത്രിയുമായ ഷെയ്ഖ് ഷഖ്ബൂത്ത് ബിന്‍ നഹ്യാന്‍ അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

യു എ ഇ യുടെ വികസനത്തില്‍ മലയാളികള്‍ വഹിച്ച പങ്കിനെ ഷെയ്ഖ് നഹ്യാന്‍ പ്രകീര്‍ത്തിച്ചു. ഉന്നത ബൗദ്ധിക നിലവാരമുള്ള മലയാളികള്‍ യു.എ.ഇ ക്ക് എന്നും മുതല്‍ക്കൂട്ടാണെന്നും പരസ്പര സഹകരണത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ മികച്ച ഭാവി പ്രദാനം ചെയ്യുമെന്നും ഷെയ്ഖ് നഹ്യാന്‍ പറഞ്ഞു. കേരളത്തില്‍ തുടര്‍ഭരണം ഉണ്ടായത് സംസ്ഥാനത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്ന് ഷെയ്ഖ് നഹ്യാന്‍ കൂടിക്കാഴ്ചയില്‍ എടുത്തു പറഞ്ഞു.

കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് വിശദീകരിച്ചതിനൊപ്പം ഇന്ത്യക്കാരോട് വിശേഷിച്ച് മലയാളികളോട് യു.എ.ഇ. ഭരണ സംവിധാനം കാണിക്കുന്ന സ്നേഹത്തിനും സാഹോദര്യത്തിനും അദ്ദേഹത്തോട് നന്ദി പ്രകടിപ്പിച്ചു.

വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അബുദാബി ചേംബറിന്‍റെ ഉന്നത തല സംഘം കേരളം സന്ദര്‍ശിക്കുന്നുണ്ട്. അബുദാബി ചേംബര്‍ ചെയര്‍മാന്‍ അബ്ദുള്ള മുഹമ്മദ് അല്‍ മസ്രോയിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം. കോവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കേരളത്തിലെത്താനാണ് അബുദാബി ചേംബറിന്‍റെ തീരുമാനം.

യു എ ഇ അന്താരാഷ്ട്ര വ്യാപാര വകുപ്പ് മന്ത്രി ഡോ: താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി, യുഎഇ മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അബ്ദുല്‍ മനാന്‍ അല്‍ അവാര്‍, യു എ ഇ ഉപപ്രധാനമന്ത്രി ഷെയ്ക്ക് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു എ ഇ വ്യവസായ മന്ത്രിയും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ ജാബിര്‍ എന്നിവരുമായി വിവിധ സമയങ്ങളിലായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്‍റെ ഉന്നമനത്തിനായി ഉതകുന്ന
വിവിധ പദ്ധതികളില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് ഇവര്‍ അറിയിച്ചു.

കേരളത്തില്‍ വ്യവസായ മേഖലയില്‍ നിക്ഷേപം
നടത്തുന്നതിന് എല്ലാ പിന്തുണയും യു എ ഇ യിലെ
വിവിധ വ്യവസായികള്‍ വാഗ്ദാനം ചെയ്തു. ഹോട്ട്പാക്ക് 200 കോടിയുടെ നിക്ഷേപം, മുരല്യ 100 കോടിയുടെ നിക്ഷേപം, ട്രാന്‍സ് വേള്‍ഡ്, ഷറഫ് ഗ്രൂപ്പ് എന്നിവരും നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ചു.

നോര്‍ക്ക വകുപ്പിന്‍റെ ഭാഗമായി യു എ ഇ യിലെ മലയാളികള്‍ ഒരുക്കിയ പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി. മലയാളി പ്രവാസികളുടെ സ്നേഹത്തിന് എന്നും
കടപ്പെട്ടിരിക്കുന്നു.

യു എ ഇ യിലെ എല്ലാ കൂടിക്കാഴ്ചകളിലും ഒപ്പമുണ്ടായിരുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാനും നോര്‍ക്ക വൈസ് ചെയര്‍മാനുമായ ശ്രീ എം.എ. യൂസഫലി, യു.എ.ഇ യിലെ
ഇന്ത്യന്‍ സ്ഥാനപതി ശ്രീ സഞ്ജയ് സുധീര്‍ എന്നിവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.

നമ്മുടെ സംസ്ഥാനത്തിന്‍റെ പുരോഗതിക്കുള്ള തടസ്സങ്ങള്‍ മിറകടക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ ഊര്‍ജമാണ് യു.എ.ഇയില്‍ ലഭിച്ച പ്രതികരണങ്ങള്‍. അതിനു ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നത് പ്രവാസി സഹോദരങ്ങളാണ്. സ്വന്തം നാടിനോടുള്ള സ്നേഹ വായ്പും നാടിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള അവരുട സന്നദ്ധതയും വിലമതിക്കാനാവാത്തതാണ്. അവരെ ഒരിക്കല്‍ കൂടി സ്നേഹപൂർവം അഭിവാദ്യം ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here