ഉത്തർപ്രദേശ് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു.ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെയാണ് ബിജെപിക്ക് ഈ തിരിച്ചടി.
ബെരിയ മണ്ഡലത്തിലെ എം.എല്‍.എയായ സുരേന്ദ്ര സിംഗാണ് പാര്‍ട്ടി പ്രാഥമിക അംഗത്വം രാജിവെച്ചത്. പാര്‍ട്ടി വിട്ടതിന് പിന്നാലെ ബിഹാറിലെ മന്ത്രി മുകേഷ് ഷാനിയുടെ വികാഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയില്‍ അദ്ദേഹം ചേര്‍ന്നു.
ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ലയെയാണ് സുരേന്ദ്ര സിംഗിന്റെ മണ്ഡലത്തില്‍ ബിജെപി നിര്‍ത്തിയത്. തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ സുരേന്ദ്ര സിംഗ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
തന്നെ ബെരിയ മണ്ഡലത്തിൽ നിന്നും മത്സരിപ്പിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു. ബെരിയ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് താന്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും താന്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ ജനതാദള്‍ യുവിലേയും ശിവസേനയിലെയും നേതാക്കള്‍ സുരേന്ദ്ര സിംഗുമായി ചര്‍ച്ച നടത്തിയെങ്കിലും താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബാലിയ ജില്ലയില്‍ അദ്ദേഹം വിളിച്ചു കൂട്ടിയ മീറ്റിംഗിലേക്ക് ആയിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. താക്കൂര്‍ സമുദായത്തില്‍ സുരേന്ദ്രക്കുള്ള സ്വാധീനവും ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here