
ഫിഫ ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിൽ കിരീടപ്പോരാട്ടം ഇന്ന്. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബ് പൽമെയ്റാസും തമ്മിലാണ് ഫൈനൽ.
ആറ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ക്ലബ്ബ് ഫുട്ബോൾ ചാമ്പ്യന്മാരാണ് ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിൽ മാറ്റുരച്ചത്. ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിയും കോപ്പ ലീബർട്ടഡോറസ് ചാമ്പ്യന്മാരായ പൽമെയ്റാസും തമ്മിലുള്ള ഫൈനൽ രാത്രി 10 ന് യു എ ഇയിലെ മുഹമ്മദ് ബിൻ സയേദ് സ്റ്റേഡിയത്തിൽ നടക്കും.
വാശിയേറിയ സെമിയിൽ ചെൽസി എതിരില്ലാത്ത ഒരു ഗോളിന് സൗദി ക്ലബ്ബ് അൽഹിലാലിനെ തോൽപിച്ചപ്പോൾ , മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ഈജിപ്ഷ്യൻ ക്ലബ്ബായ അൽ അഹ്ലിക്കെതിരെ ആയിരുന്നു പൽമെയ്റാസിന്റെ വിജയം.
ഫിഫ ക്ലബ് ലോകകപ്പിൽ ചെൽസിയുടെ രണ്ടാം വരവാണിത്, 2012 ൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേൺ മ്യൂണിക്കിനെ പെനാൽറ്റിയിൽ തോൽപ്പിച്ചാണ് മത്സരത്തിന് യോഗ്യത നേടുന്നത്. 2012-ൽ ചെൽസി ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിലെത്തിയെങ്കിലും ബ്രസീലിയൻ ടീമായ കൊറിന്ത്യൻസിനോട് 1-0 ന് പരാജയപ്പെട്ടിരുന്നു.
അസിസ്റ്റന്റ് പരിശീലകൻ സോൾട്ട് ലോവിന് കീഴിലെത്തിയ ചെൽസിയുടെ ലക്ഷ്യം കന്നിക്കിരീടമാണ്. റൊമേലു ലുക്കാക്കുവാണ് നീലപ്പടയുടെ സ്റ്റാർ സ്ട്രൈക്കർ . കായി ഹവേർട്സ്, ഹക്കിം സിയാച്ച്, കൊവാസിച്ച്, ജോർഗീഞ്ഞോ, അലോൺസോ, റൂഡിഗർ, തിയാഗോ സിൽവ , ഗോൾകീപ്പർ കെപ്പ അരിസബലാഗ തുടങ്ങിയവരെല്ലാം അസ്പിലിക്യൂട്ട നായകനായ സംഘത്തിലുണ്ട്.
അതേസമയം ചരിത്ര കിരീടം തന്നെയാണ് പൽമെയ്റാസിന്റെയും ലക്ഷ്യം. ഡുഡുവും റോണിയുമാണ് ആബേൽ പരിശീലകനായ പൽമെയ്റാസിന്റെ സൂപ്പർ താരങ്ങൾ. പ്രതിരാധവും മധ്യനിരയും മികച്ച പ്രകടനമാണ് കെട്ടഴിക്കുന്നത്.
ഗോൾകീപ്പർ വെവർട്ടന്റെ മിന്നും സേവുകളും ബ്രസീലിയൻ ക്ലബ്ബിന് തുണയാകും. ഏതായാലും ചാമ്പ്യൻസ് ലീഗ് ജേതാക്കളും കോപ്പ ലീബർട്ടഡോറസ് കപ്പ് ജേതാക്കളും തമ്മിലുള്ള സൂപ്പർ ത്രില്ലറിനാണ് ഫിഫ ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിൽ കളം ഒരുങ്ങുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here