ശതാഭിഷേക നിറവിൽ മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ. പതിവ് പോലെ ആഘോഷങ്ങൾ ഇല്ലാതെയാണ് ഇത്തവണത്തെയും പിറന്നാൾ. വിമർശനാന്മകമായ എഴുത്തിനെ എതിർക്കുന്നതിനോട് യോജിക്കാനാകില്ലെന്ന് പിറന്നാൾ വിശേഷം പങ്കുവച്ച പെരുമ്പടവം കൈരളി ന്യൂസിനോട് പറഞ്ഞു.
ഒരു സങ്കീർത്തനം പോലെ മലയാളികൾക്ക് ലഭിച്ച എഴുത്തുകാരനാണ് പെരുമ്പടവം ശ്രീധരൻ. എറണാകുളം ജില്ലയിലെ പെരുമ്പടവത്താണ് ജനിച്ചതെങ്കിലും ഇപ്പോൾ തിരുവനന്തപുരം തമലത്തെ സ്ഥിരം താമസക്കാരനാണ് അദ്ദേഹം.
അമ്മ സ്കൂളിൽ ചേർക്കാൻ പോയപ്പോൾ ഉയർന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ലെങ്കിലും അമ്മ പറഞ്ഞ ഊഹം തെറ്റാതെ അധ്യാപകർ നൽകിയ ജനന തീയതിയാണ് ഫെബ്രുവരി പന്ത്രണ്ട്. ആയിരം പൂർണ ചന്ദ്രൻമാരെ കണ്ട സന്തോഷത്തിൽ ശതാഭിഷേക നിറവിൽ ആഘോഷങ്ങൾ ഒന്നുമില്ലാതെയാണ് 84-ാം പിറാന്നാൾ.
ജീവിതത്തിന്‍റെ ദരിദ്ര അനുഭവങ്ങളാണ് പെരുമ്പടവത്തെ എഴുത്തിന്‍റെ ലോകത്തേക്ക് എത്തിച്ചത്. പുതിയ കാലത്ത് അനുഭവങ്ങൾക്കപ്പുറം എത്തിപ്പെടുന്ന എഴുത്തുണ്ട്. എന്നാൽ വിമർശനാന്മകമായ എഴുത്തിനെ എതിർക്കുന്നതിനോട് പെരുമ്പടവത്തിന് വിയോജിപ്പുണ്ട്.
ജീവിതത്തിന്‍റെ നല്ലനാളുകളിൽ അക്ഷരങ്ങൾക്കൊപ്പം സഞ്ചരിച്ച അദ്ദേഹം ഒരു കവിയുടെ ജീവിതം പ്രമേയമായ അവനി വാഴ്വ് കിനാവ് എന്ന നോവൽ പൂർത്തിയാക്കിയതാണ് ശതാഭിഷേക നാളിലെ വിശേഷം. മാത്രമല്ല തന്‍റെ സങ്കീർത്തനം പോലെ എന്ന നോവലിന് 122-ാം പതിപ്പ് പിറന്നതും ഈ പിറന്നാൾ തലേന്നാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here