സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിലേക്ക്. നാളെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്താൻ തീരുമാനമായി. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും സ്കൂളിലെത്തണമെന്നും 10,11,12 ക്ലാസുകൾ നിലവിലെ രീതിയിൽ തന്നെ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
‘ഈ മാസം 21 മുതൽ ക്ലാസുകൾ പൂർണ്ണ തോതിൽ ആരംഭിക്കും. മുഴുവൻ കുട്ടികളും സ്‌കൂളിലെത്തണം. അന്ന് മുതൽ രാവിലെ മുതൽ വൈകിട്ട് വരെ ക്ലാസുകൾ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകൾ ഉച്ചവരെ മാത്രമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.
ഇനി മുതൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പൊതു അവധി ദിവസങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. പാഠഭാഗങ്ങൾ തീർക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ക്ലാസുകൾ ക്രമീകരിക്കുന്നത്. എല്ലാ ക്ലാസുകളിലും ഇത്തവണ വാർഷിക പരീക്ഷകൾ നടത്തും. എസ്എസ്എൽസി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 14 മുതൽ നടത്തും.
പ്ലസ് വൺ, പത്താം ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോർട്ട് നൽകണം. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകം കർമ്മപദ്ധതി തയാറാക്കണം. 21 മുതൽ പിടിഎ യോഗങ്ങൾ ചേരണം. സ്കൂളിലെത്താത്ത കുട്ടികളുണ്ടെങ്കിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here