കരാറുകാരൻ വഞ്ചിച്ചതിനെ തുടർന്ന് ലൈഫ് ഭവനപദ്ധതിയിൽ അനുവദിച്ച വീടിൻ്റെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന ഇടുക്കിയിലെ രാജമ്മയുടെ ദുരിതത്തിന് പരിഹാരമാകുന്നു. ഇടുക്കി ജില്ലാ പഞ്ചായത്ത് വയോധികയുടെ വീടിൻ്റെ നിർമ്മാണം പൂർത്തീകരിച്ച് നൽകും.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറും പ്രതികരിച്ചു. കൈരളി വാർത്തയെത്തുടർന്നാണ് വിഷയത്തിൽ അധികൃതരുടെ ഇടപെടൽ. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ, 78 വയസുകാരി രാജമ്മയുടെ വീടിന്റെ നിര്‍മ്മാണമാണ് പാതി വഴിയില്‍ മുടങ്ങിയത്.
2017- 18 സാമ്പത്തിക വര്‍ഷത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം സർക്കാർ അനുവദിച്ച വീടിൻ്റെ നിർമാണം നാലുവർഷത്തിനിപ്പുറവും പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാറുകാരൻ പാതി വഴിയിൽ ജോലി ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു.
വിവിധ ഗഢുക്കളായി സർക്കാർ അനുവദിച്ച, തുകയുടെ ഭൂരിഭാഗവും ഇയാൾ കൈപ്പറ്റി. എന്നാൽ വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനോ, പരാതികളുന്നയിക്കാനോ ഈ വൃദ്ധയ്ക്ക് കഴിഞ്ഞതുമില്ല.
വാതില്‍ പടിയില്‍ ചാക്ക് മറച്ച് കെട്ടി കിടന്നുറങ്ങേണ്ടി വന്ന ഇവരുടെ ദുരിത ജീവിതം കൈരളി വാർത്തയിലൂടെ ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് ജില്ലാ പഞ്ചായത്ത് വിഷയത്തിൽ ഇടപെട്ടത്. കരാറുകാരനെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും വീട് പൂർത്തീകരിക്കുവാൻ ഇടപെടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here