കൊച്ചിയുടെ രാജ നഗരിയിലേക്കും മെട്രോ ഓടിയെത്തി

കൊച്ചിയുടെ രാജ നഗരിയിലേക്കും മെട്രോ ഓടിയെത്തി. നിര്‍മ്മാണം പൂര്‍ത്തിയായ പേട്ട എസ് എന്‍ ജങ്ഷന്‍ മെട്രോ പാതയില്‍ ആദ്യ പരീക്ഷണ ഓട്ടം വിജയം കണ്ടു. രാത്രി 12 മണിക്ക് ആരംഭിച്ച പരീക്ഷണ ഓട്ടം പുലര്‍ച്ചെ നാലരയ്ക്കാണ് അവസാനിച്ചത്. പേട്ട മെട്രോസ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നാണ് വൈഗ എന്ന ആറാം നമ്പര്‍ ട്രയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചത്.

മണിക്കൂറില്‍ അഞ്ച് കിലോമീറ്റ്ര് വേഗതയില്‍ സഞ്ചരിച്ചായിരുന്നു ട്രാക്ക് പരിശോധന. രാത്രി 12 മണിക്ക് ആരംഭിച്ച ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി മെട്രോ ട്രെയിന്‍ 12.56 ന് എസ്.എന്‍ ജംഗ്ഷനില്‍ എത്തി. 1.01 ന് പേട്ടയിലേക്ക് യാത്ര തിരിച്ചു, പുലര്‍ച്ചെ 4.30 വരെ പരീക്ഷണ ഓട്ടം നീണ്ടു.

ഇന്ന് രാത്രിയും പരീക്ഷണ ഓട്ടം തുടരും . കെ.എം ആര്‍ എല്‍ ഡയറക്ടര്‍ (സിസ്റ്റംസ്) ഡി.കെ സിന്‍ഹ , ചീഫ് ജനറല്‍ മാനേജര്‍ എ.ആര്‍ രാജേന്ദ്രന്‍ , ജനറല്‍ മാനേജര്‍മാരായ വിനു കോശി, മണി വെങ്കട് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ട്രയല്‍ റണ്ണില്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരും പങ്കെടുത്തു.

കൊച്ചി മട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റര്‍ നീളമുള്ള പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത്. ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറഷനായിരുന്നു. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്.

കൊവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. പൈലിംഗ് നടത്തി 27 മാസങ്ങള്‍ക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്.

സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു. മെട്രോ പാത എസ്.എന്‍ ജംഗ്ഷന്‍ വരെ എത്തുന്നതോടെ മൊത്തം മെട്രോ സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News