ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ലോകകപ്പ് ആരാധകര്‍ യുഎഇയില്‍ നിന്ന് സൗദി വഴി റോഡ് മാര്‍ഗം ഖത്തറിലെത്തുന്നതായി റിപ്പോർട്ടുകൾ.
യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് വണ്‍വേയ്ക്ക് 400 ദിര്‍ഹമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ലോക കപ്പ് നടക്കുന്ന നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ 3,400 മുതല്‍ 5,000 ദിര്‍ഹം വരെയാണ് ഇപ്പോഴത്തെ ടിക്കറ്റ് നിരക്ക്.
എന്നാല്‍ നിരക്ക് ഇനിയും വര്‍ധിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് സാധാരണക്കാര്‍ റോഡുമാര്‍ഗം സ്വകരിക്കുന്നത്. അബുദാബിയില്‍ നിന്ന് 588 കി.മീയും ദുബൈയില്‍ നിന്ന് 695 കി.മീയും പിന്നിട്ടാല്‍ ഏഴര മണിക്കൂര്‍കൊണ്ട് സൗദി വഴി ഖത്തറിലെത്താം.
യുഎഇയുമായി നേരിട്ട് ഖത്തര്‍ അതിര്‍ത്തി പങ്കിടുന്നില്ല. എന്നാല്‍ സൗദിയിലെ സല്‍വ പോര്‍ട് വഴി റോഡ് മാര്‍ഗം ദോഹയിലെത്താം. വാരാന്ത്യ അവധികളിലും മറ്റും ഇഷ്ട ടീമുകളുടെ കളി ഇങ്ങനെ കാണാനുള്ള ഒരുക്കത്തിലാണ് ആരാധകര്‍.
അതേസമയം, സ്വന്തമായി വാഹനമില്ലാത്തവര്‍ ചേര്‍ന്ന് റെന്റ് എ കാര്‍ എടുത്തു പോകാനും ആലോചിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഖത്തര്‍, സൗദി ട്രാന്‍സിറ്റ്/വിസിറ്റ്/ടൂറിസ്റ്റ് വിസകള്‍ എടുക്കേണ്ടിവരുമെന്ന് മാത്രം. സ്വദേശികള്‍ക്കു വിസ ആവശ്യമില്ല.
ജിസിസി താമസവിസയുള്ള വിദേശികള്‍ക്ക് വിസ എടുക്കേണ്ടിവരും. നിലവില്‍ അതിര്‍ത്തി കടക്കാന്‍ 72 മണിക്കൂറിനകമുള്ള പിസിആര്‍ ടെസ്റ്റ് ഉണ്ടാകണമെങ്കിലും നവംബറോടെ കൊവിഡ് വ്യാപനം കുറയുകയും നിയന്ത്രണത്തില്‍ ഇളവു വരികയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here