യുക്രൈനോട് യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കി റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമർ പുടിന്‍. ജർമന്‍ ചാന്‍സലറുമായി നടത്തിയ കൂടികാഴ്ചയിലാണ് പുടിന്‍ നിലപാട് വ്യക്തമാക്കിയത്.
യൂറോപ്പില്‍ ഒരു യുദ്ധമുണ്ടാക്കാന്‍ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും രാജ്യ സുരക്ഷ തങ്ങള്‍ക്ക് പ്രധാനമാണെന്നുമാണ് ജർമന്‍ ചാന്‍സലറുമായി നടത്തിയ കൂടികാഴ്ചയില്‍ വ്ളാഡിമര്‍ പുടിന്‍ വ്യക്തമാക്കിയത്. റഷ്യ ഇപ്പോഴും യുദ്ധത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനും, ബോറിസ് ജോണ്‍സണും അടക്കമുള്ള പാശ്ചാത്ത്യ നേതാക്കള്‍ ആവർത്തിക്കുമ്പോളാണ് റഷ്യന്‍ പ്രസിഡന്‍റ് തന്നെ തങ്ങള്‍ യുദ്ധത്തിനില്ലെന്ന നിലപാട് വ്യക്തമാക്കുന്നത്.
ഇന്നലെ യുക്രൈന്‍ അതിർത്തിയില്‍ വിന്യസിച്ചിരുന്ന 1 ലക്ഷം സൈനികരില്‍ ഭൂരിഭാഗത്തെയും റഷ്യ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്‍റ് തന്നെ യുദ്ധത്തിനില്ലെന്ന് അറിയിച്ചിരിക്കുന്നത്. റഷ്യ- യുക്രൈന്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ അയയുന്നതിന്‍റെ സൂചനയായി പുടിന്‍റെ പ്രസ്ഥാവനയെ കാണാമെങ്കിലും രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പുടിന്‍ സ്വീകരിക്കുന്നത്. യുക്രൈന് നാറ്റോ അംഗത്വം നല്‍കരുതെന്ന റഷ്യയുടെ ആവശ്യം പരിഗണിക്കാന്‍ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും തയ്യാറായിട്ടില്ലെന്നും പുടി്ന്‍ വ്യക്തമാക്കി.
യുക്രൈനെ പാശ്ചാത്ത്യ സൈനിക ചേരിയായ നാറ്റോയില്‍ അംഗത്വം നല്‍കുന്നതിനെതിരെ നിലപാട് കടുപ്പിക്കാനാണ് റഷ്യയുടെ തീരുമാനവും. അതേ സമയം യുക്രൈനില്‍ സൈന്യം, പ്രതിരോധ മന്ത്രാലയം, ബാങ്ക് എന്നിവയുടെ വെബ്സൈറ്റുകള്‍ക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here