വിവാഹത്തട്ടിപ്പു വീരനായ ഒഡിഷ സ്വദേശി അറസ്റ്റിലായി . ബിധു പ്രകാശ് സ്വെയ്ൻ എന്ന 54 കാരനാണ് പൊലീസ് പിടിയിലായത്. രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരെയാണ് ഇയാൾ വഞ്ചിച്ചു കടന്നു കളഞ്ഞത്. ഒഡിഷയിലെ കേന്ദ്രപര ജില്ല സ്വദേശിയാണിയാൾ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഡോക്ടർ എന്ന വ്യാജവിലാസത്തിലാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത്.
പഞ്ചാബ്, ഡൽഹി, അസം, ഒഡീഷ, ജാർഖണ്ഡ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സ്ത്രീകളെ ഇയാൾ വിവാഹം ചെയ്തിട്ടുണ്ട്. മാട്രിമോണിയൽ സൈറ്റുകൾ വഴിയാണ് ഇയാൾ തട്ടിപ്പിനുള്ള സ്ത്രീകളെ കണ്ടെത്തിയിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ഏഴ് സംസ്ഥാനങ്ങളിൽ നിന്നായി 14 സ്ത്രീകളെയാണ് ഇയാൾ വിവാഹം കഴിച്ചിരിക്കുന്നത്..
സമൂഹത്തിലെ ഉന്നത മേഖലകളിലെ സാമ്പത്തിക ശേഷിയുള്ള സ്ത്രീകളെയാണ് ബിധു നോട്ടമിട്ടിരുന്നത്. ഭുവനേശ്വർ ഡിസിപി ഉമാശങ്കർ പറയുന്നത് പ്രകാരം സുപ്രീംകോടതി അഭിഭാഷക, സെൻട്രൽ പൊലീസ് സേനയിലെ വനിതകൾ തുടങ്ങിയവരടക്കം ബിധുവിന്റെ വലയിൽ വീണിട്ടുണ്ട്. വിവാഹമോചനം നേടിയ മധ്യവയസ്കരായ സ്ത്രീകളായിരുന്നു പ്രധാന ഇരകൾ. ഇവരിൽനിന്നും പണം കൈക്കലാക്കലാക്കിയ ശേഷം വഞ്ചിക്കുകയാണ് പതിവ്.
2018 ൽ സിഐപിഎഫ് ഉദ്യോഗസ്ഥയെ വിവാഹം കഴിച്ച ഇയാൾ ഇവരിൽ നിന്നും 10 ലക്ഷം രൂപ കൈക്കലാക്കി. പിന്നീട് ഈ വിവാഹം നടന്ന ഗുരുദ്വാരയിൽ ആശുപത്രി നിർമിക്കാം എന്ന വാഗ്ദാനത്തിൽ 11 ലക്ഷം രൂപയും തട്ടിയെടുത്ത് മുങ്ങുകയായിരുന്നു.
1982 ലാണ് ബിധുവിന്റെ ആദ്യ വിവാഹം നടക്കുന്നത്. 2002 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇയാൾ വിവാഹതട്ടിപ്പിലേക്ക് തടന്നത്. വിവാഹം കഴിച്ച് ആദ്യ ദിവസങ്ങളിൽ ഇയാൾ വധുവിനോടൊപ്പം കുറച്ചു ദിവസം കഴിയും. എന്നാൽ, പിന്നീട് വധുവിനെ സ്വന്തം വീട്ടിലാക്കി ജോലി സംബന്ധമായി പോവുകയാണെന്ന് പറഞ്ഞ് മറ്റൊരിടത്തേക്ക് മുങ്ങാറാണ് പതിവ്.
അഞ്ച് കുട്ടികൾ ബിധുവിനുണ്ട്. ഇത്തരത്തിൽ ചതിക്കപ്പെട്ട ഡൽഹിയിലെ ഒരു അധ്യാപിക 2021 ൽ നൽകിയ പരാതിയിലാണ് ഇയാൾ ഇപ്പോൾ പിടിക്കപ്പെട്ടിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here