ബോളിവുഡിനെ ഇളക്കിമറിച്ച് യുവാക്കളുടെ ഹരമായി മാറിയ ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഡിസ്‌കോ ഗാനത്തിന്റെ സൃഷ്ടാവ് ബപ്പി ലഹിരിയാണ് ഇന്ന് രാവിലെ വിടവാങ്ങിയത്. ‘ഡിസ്കോ കിങ്’ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
ഏഷ്യ, സോവിയറ്റ് യൂണിയന്‍, കിഴക്കന്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, തുര്‍ക്കി, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പടെ ഹിറ്റായതോടെ ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഡിസ്‌കോ ഗാനത്തെ ലോകമെമ്പാടുമുള്ളവര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. അന്നത്തെ സോവിയറ്റ് യൂണിയനില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ വിദേശ ചിത്രവും ഡിസ്‌കോ ഡാന്‍സറായിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഐ ആം എ ഡിസ്‌കോ ഡാന്‍സര്‍ എന്ന ഡിസ്‌കോ ഗാനവും.
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെ ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ലഹിരി ജനിച്ചത്. ജല്‍പായ്ഗുരിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളായ അപരേഷ് ലാഹിരിയും ബന്‍സുരി ലാഹിരിയും പ്രശസ്ത ബംഗാളി ഗായകരും ശാസ്ത്രീയ സംഗീതജ്ഞരുമായിരുന്നു.
1973 മുതൽ സിനിമാ ഗാനരംഗത്ത് സജീവമായിരുന്നു ബാപ്പി ലഹിരി. ചൽതേ ചൽതേ, ഡിസ്കോ ഡാൻസർ, ഹിമ്മത്വാല, ഷരാബി, ഗിരഫ്താർ, കമാൻഡോ, ഗുരു എന്നിങ്ങനെ നിരവധി സിനിമകളിലെ ഗാനങ്ങൾ ആലപിച്ചു. ഡിസ്കോ ഡാൻസറിലെ സംഗീത സംവിധാനം നിർവഹിച്ചതും ഇദ്ദേഹമാണ്.
1985 ൽ മികച്ച സംഗീത സംവിധായകനുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചിരുന്നു. ദ ഡേർട്ടി പിക്ചറിലെ ഊലാലാ എന്ന ഗാനം, ഗുണ്ടേയിലെ തൂനെ മാരി എൻട്രിയാ, ബദ്രിനാഥ് കി ദുൽഹനിയ എന്ന ചിത്രത്തിലെ തമ്മാ തമ്മാ എന്നിവയാണ് പുതിയ കാലത്തെ പാട്ടുകൾ. ബാഗി 3 യിലാണ് ഏറ്റവും ഒടുവിലായി പാടിയത്. ഹിന്ദിക്ക് പുറമെ തമിഴ്, കന്നഡ ഭാഷകളിലും ബാപ്പി ലഹിരി പാടിയിട്ടുണ്ട്. അതുല്യ കലാകാരന് ആദരാജ്ഞലികൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here