മണിഹെയ്‌സ്റ്റ് ഇന്ത്യയില്‍ സംഭവിച്ചപ്പോള്‍?

അന്യഭാഷാ സീരീസ് പ്രേമികളായ ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയാണ് പ്രൊസഫറുടെയും കൂട്ടാളികളുടെയും കൊള്ളയുടെ കഥ പറയുന്ന മണിഹെയ്സ്റ്റ്. എന്നാല്‍, ഇതേ പരമ്പര പ്രചോദനമാക്കി വന്‍ തട്ടിപ്പ് നടത്തിയിരിക്കുകയാണ് ഹൈദരാബാദിലെ നാലംഗസംഘം.

ആത്തപ്പുര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഗുഞ്ചപൊകു സുരേഷ്(27) മെഹ്ദിപട്ടണം സ്വദേശികളായ രോഹിത്(18) ജഗദീഷ്(25) കുനാല്‍(19) എന്നിവരെയാണ് ഹൈദരാബാദ് പോലീസ് പിടികൂടിയത്. കുപ്രസിദ്ധ മോഷ്ടാവായ ഗുഞ്ചപൊകു സുധാകറിന്റെ സഹോദരനാണ് കേസിലെ മുഖ്യപ്രതിയായ സുരേഷ്. ഓട്ടോ ഡ്രൈവറായ ഇയാള്‍ മണിഹെയ്സ്റ്റ് സീരിസ് കണ്ടതോടെയാണ് കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്തത്.

സുരേഷ് സ്വയം ‘പ്രൊഫസറായി’ സംഘത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയായിരുന്നു. സീരിസില്‍ ‘പ്രൊഫസര്‍’ എന്ന കഥാപാത്രമാണ് കവര്‍ച്ചയും മറ്റുമെല്ലാം ആസൂത്രണം ചെയ്യുന്നതും സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതും. സംഘത്തിലുള്ളവര്‍ക്ക് സീരിസിലേതിന് സമാനമായി ബെര്‍ലിന്‍, ടോക്കിയോ, റിയോ, നെയ്റോബി തുടങ്ങിയ പേരുകളും നല്‍കി. തുടര്‍ന്നാണ് വിവിധയിടങ്ങളില്‍നിന്നായി പലരെയും തട്ടിക്കൊണ്ടുപോയി പണം തട്ടിയത്.

പരിചയമുള്ളവരുടെ മക്കളെ തട്ടിക്കൊണ്ടുപോയി പണം തട്ടലായിരുന്നു രീതി. ഇത്തരത്തില്‍ പോലീസിന് ലഭിച്ച ഒരു തട്ടിക്കൊണ്ടുപോകല്‍ പരാതിയിലാണ് നാലംഗസംഘം പിടിയിലായത്. സുരേഷിന് അറിയാവുന്ന സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ളവരുടെ മക്കളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്.

അടുത്തിടെ ഗുഡിമാല്‍ക്കപുര്‍ സ്വദേശിയായ 19-കാരനെ ഇവര്‍ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യമായി 50000 രൂപയാണ് ആവശ്യപ്പെട്ടത്. ഈ സംഭവത്തില്‍ പോലീസിന് പരാതി ലഭിച്ചതോടെയാണ് അന്വേഷണം നടത്തി നാലുപേരെയും പിടികൂടിയത്. അടുത്തിടെയുണ്ടായ മറ്റൊരു സംഭവത്തില്‍ എട്ട് ലക്ഷം രൂപയാണ് സുരേഷും സംഘവും മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഇവരുടെ സംഘത്തില്‍പ്പെട്ട ശ്വേത ചാരി എന്ന യുവതി ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

സംഘത്തിലുള്ള യുവതിയെ ഉപയോഗിച്ചാണ് കൗമാരക്കാരായ ഇരകളെ ഇവര്‍ വശീകരിച്ചിരുന്നത്. തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്നതായിരുന്നു രീതി. തട്ടിപ്പിലൂടെ ആദ്യമായി കിട്ടിയ പണം ഉപയോഗിച്ച് പ്രതി വാങ്ങിയ പജേറോ കാറാണ് പിന്നീട് മറ്റുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News