കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്ന കാര്യത്തില്‍ രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.
ഇതിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം അവസാനം ചട്ടത്തിൽ മാറ്റങ്ങൾ നിർദേശിച്ച് ഒരു കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴിതാ നാല് വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കയറ്റുന്നതിനുള്ള പുതിയ സുരക്ഷാ നിയമങ്ങൾ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്‍തു എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കിയാണ് കേന്ദ്ര ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. കുട്ടികളുമായി പോവുമ്പോൾ പരമാവധി വേഗം 40 കിലോമീറ്ററിൽ കൂടരുതെന്നും ഇതുസംബന്ധിച്ച വിജ്ഞാപനം നിർദേശിക്കുന്നു. 1989ലെ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്താണ് പുതിയ നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ ട്രാഫിക് നിയമങ്ങൾ റൈഡർമാർക്ക് ഹെൽമെറ്റും ഹാർനെസ് ബെൽറ്റും ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്നു. മാത്രമല്ല കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററായി പരിമിതപ്പെടുത്തുകയും ചെയ്യുന്നു. പുതിയ ട്രാഫിക് നിയമം ലംഘിച്ചാൽ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷനും ലഭിക്കും.
ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന കുട്ടികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നിയമം ഉൾപ്പെടുത്തി കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയത്. നാലു വയസ് വരെയുള്ള കുട്ടികൾക്ക് ഈ നിയമം ബാധകമാണ്. പുതിയ നിയമങ്ങൾ അനുസരിച്ച്, ഉപയോഗിക്കുന്ന സുരക്ഷാ ഹാർനെസ് ഭാരം കുറഞ്ഞതും വെള്ളം കയറാത്തതും തലയണയുള്ളതും 30 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുള്ളതും ആയിരിക്കണം. സവാരിയുടെ മുഴുവൻ സമയത്തും കുട്ടിയെ സുരക്ഷിതമാക്കാൻ റൈഡർ കുട്ടിയെ സുരക്ഷാ ഹാർനെസ് ഉപയോഗിച്ച് ബന്ധിച്ചിരിക്കണം. അതായത് കുട്ടിയെ ഓവർകോട്ടുപോലുള്ള രക്ഷാകവചം ധരിപ്പിച്ച ശേഷം അതിന്റെ ബെൽറ്റ് ഡ്രൈവറുടെ ദേഹവുമായി ബന്ധിപ്പിക്കണം.
ഇരുചക്രവാഹനങ്ങൾക്കുള്ള പുതിയ നിയമങ്ങൾ നാലു വയസ്സുവരെയുള്ള കുട്ടികൾ ക്രാഷ് ഹെൽമെറ്റോ സൈക്കിൾ ഹെൽമെറ്റോ ധരിക്കുന്നത് നിർബന്ധമാക്കുന്നു. ഹെൽമെറ്റുകൾ സർക്കാർ നിഷ്‍കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം. കുട്ടികൾക്കായി ഹെൽമറ്റ് നിർമിക്കാൻ കേന്ദ്രം നിർമ്മാതാക്കളെ അറിയിച്ചിട്ടുണ്ട്. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇരുചക്രവാഹന യാത്രക്കാർ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും നിയമം നിർബന്ധമാക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here