സ്കൂള്‍ തുറക്കൽ: കുട്ടികളുടെ യാത്രയ്ക്ക് പരമാവധി സുരക്ഷ ഒരുക്കും: ഡി.ജി.പി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിൻറെ പശ്ചാത്തലത്തിൽ കുട്ടികളുടെ യാത്രയ്ക്ക് പരമാവധി സുരക്ഷ ഒരുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. രണ്ടുവർഷത്തിനു ശേഷം സ്കൂളുകൾ പൂർണ്ണമായും തുറക്കുന്നതിൻറെ പശ്ചാത്തലത്തിൽ നിരത്തുകളിൽ ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

സ്റ്റേഷൻ ഹൗസ് ഓഫീസർമാർ തങ്ങളുടെ അധികാരപരിധിയിലുളള സ്കൂൾ മേധാവികളുടെ യോഗം ചേർന്ന് കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണം. മോട്ടോർ വാഹന വകുപ്പിൻറെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ സുരക്ഷാപരിശോധന നടത്തി വാഹനങ്ങൾ ഉപയോഗയോഗ്യമാണെന്ന് ഉറപ്പാക്കാനും നിർദ്ദേശമുണ്ട്. വാഹനങ്ങൾക്ക് അറ്റകുറ്റപ്പണികൾ ഉണ്ടെങ്കിൽ ഉടൻ തീർക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാടകയ്ക്കെടുക്കുന്ന സ്വകാര്യവാഹനങ്ങളുടെ ഡ്രൈവർമാർ പത്ത് വർഷത്തിലധികം പ്രവൃത്തിപരിചയം ഉളളവരായിരിക്കണം. മദ്യപിച്ചും അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിന് നിയമനടപടി നേരിട്ടവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രൈവർമാരായി നിയോഗിക്കാൻ പാടില്ല. കുട്ടികളെ സ്കൂളിലെത്തിക്കുന്ന ഒമ്നി വാഹനങ്ങൾ ഉൾപ്പെടെയുളളവയ്ക്ക് വേഗനിയന്ത്രണ സംവിധാനം ഉണ്ടാകണം.

കുട്ടികളെ കയറ്റാനും ഇറക്കാനും വാതിലുകളിൽ സഹായികൾ ഉണ്ടാകണം. വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാൻ അനിവദിക്കില്ല. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നത് ഉറപ്പാക്കാനും നിർദ്ദേശമുണ്ട്.

കുട്ടികളെ സ്കൂളിലെത്തിക്കാൻ രക്ഷകർത്താക്കൾ ഏർപ്പെടുത്തുന്ന വാഹനങ്ങളുടെയും സുരക്ഷാപരിശോധന നടത്തും. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് സ്കൂൾ സേഫ്റ്റ് ഓഫീസറായി ഒരു അധ്യാപകനെ നിയോഗിക്കാൻ സ്കൂളുകൾക്ക് നിർദേശം നൽകും. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ തങ്ങളുടെ അധികാരപരിധിയിലെ എല്ലാ വിദ്യാലയങ്ങളും സന്ദർശിച്ചു ഗതാഗത സംവിധാനം കുറ്റമറ്റതാണെന്ന് ഉറപ്പാക്കും. ഈ പ്രവർത്തനങ്ങൾ ജില്ലാ പൊലീസ് മേധാവിമാർ ദിവസേന വിലയിരുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News