വയനാട് മന്ദം കൊല്ലിയിൽ കുഴിയിൽ വീണ കടുവക്കുട്ടിയെ രക്ഷിച്ചു.വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന പ്രദേശത്തെ കുഴിയിലാണ് കൂട്ടം തെറ്റി കടുവക്കുട്ടി വീണത്.അമ്മക്കടുവക്കായി വനം വകുപ്പ് തിരച്ചിൽ തുടങ്ങി.അമ്മക്കടുവയുടെ അരികിലേക്ക് ആറുമാസം പ്രായമുള്ള കടുവയെ എത്തിക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്.
ബീനാച്ചി എസ്റ്റേറ്റിൽ നിന്നും വയനാട് വന്യജീവിസങ്കേതത്തിൽ നിന്നും അൽപ്പം അകലെയുള്ള ജനവാസ കേന്ദ്രത്തിലാണ് കടുവക്കുട്ടി അകപ്പെട്ടത്.കുഴിയിൽ നിന്നും കരച്ചിൽ കേട്ട നാട്ടുകാരാണ് കടുവക്കുഞ്ഞിനെ കണ്ടത്.ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ പുറത്തെത്തിക്കാൻ ശ്രമം തുടങ്ങി.വെറ്ററിനറി സർജ്ജൻ അരുൺ സക്കറിയ സ്ഥലത്തെത്തി മയക്കുവെടി വെച്ചു.അൽപനേരം മയങ്ങിക്കിടന്ന കടുവ കുട്ടി ഇതിനിടെ കുഴിയിൽ നിന്ന് പുറത്തേക്ക്.
പുറത്തെത്തിച്ച കടുവയെ ബത്തേരിയിലെ വനം വകുപ്പിന്റെ വെറ്ററിനറി ലാബിൽ എത്തിച്ച് പ്രാഥമിക പരിശോധനകളും ചികിത്സയും നൽകി.വനം വകുപ്പിന്റെ ഡാറ്റയിലുള്ള കടുവയുടെ കുഞ്ഞാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ പ്രദേശത്ത് നടക്കുകയാണ്.
നേരത്തേയും കടുവയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഈ മേഖലയിലുണ്ടായിട്ടുണ്ട്.ആറ് മാസം മാത്രം പ്രായമുള്ള കടുവയെ അമ്മക്കടുവയുടെ അരികിലേക്ക് എത്തിച്ചില്ലെങ്കിൽ അതിജീവിക്കാനുള്ള സാധ്യത കുറവാണ്. അമ്മക്കടുവയുടെ കരച്ചിൽ കേട്ടതായി പ്രദേശവാസികൾ പറയുന്നുണ്ട്.ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുകയാണ് വനം വകുപ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here