സ്കൂളുകളിൽ ഹാജർ കർശനമാക്കില്ലെന്നും വിദ്യാർത്ഥികളുടെ സാഹചര്യം അനുസരിച്ച് സ്കൂളിൽ എത്താമെന്നും മന്ത്രി വി.ശിവൻകുട്ടി.സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയുമായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം എസ്എംവി സ്കൂളിൽ എത്തിയതായിരുന്നു മന്ത്രി.
കുട്ടി സ്കൂളിൽ വരണമോ എന്ന് തീരുമാനിക്കേണ്ടത് രക്ഷിതാക്കളാണ്. ഹാജർ നിർബന്ധമാക്കും എന്ന് പറഞ്ഞിട്ടില്ല. പഠനം പൂർത്തിയാക്കാൻ ക്ലാസിൽ കുട്ടികൾ വരേണ്ടതാണ്.
സംസ്ഥാനത്ത് ആകെ 47 ലക്ഷം വിദ്യാർത്ഥികള്‍ ഉണ്ട്. ഭൂരിഭാഗം പേരും തിങ്കളാഴ്ച മുതൽ സ്കൂളുകളിൽ എത്തി തുടങ്ങുമെന്നാണ് പ്രതീക്ഷ.
യൂണിഫോം നിർബന്ധമാക്കില്ല. യൂണിഫോം ഇല്ലാത്തതിന്റെ പേരിൽ ക്ലാസിൽ കയറ്റാതിരിക്കില്ല. ഇനി കേവലം ഒരു മാസമാണ് സ്കൂൾ ഉണ്ടാവുക. ഈ സമയത്തേക്ക് പുതിയ യൂണിഫോം കിട്ടിയെന്ന് വരില്ല. അതുകൊണ്ടുതന്നെ യൂണിഫോമിന്റെ കാര്യത്തിൽ നിർബന്ധം ഉണ്ടാവില്ല. എന്നാൽ യൂണിഫോം ഉള്ളവർ അവ ധരിക്കണം. ബസുകളിലും മറ്റു സ്ഥലങ്ങളിലും വിദ്യാർത്ഥികളെ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 21 കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ ചരിത്ര മുഹൂർത്തം ആണ്. 21 ഭാഷാ ദിനം കൂടി ആയിട്ടാണ് ആചരിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ട.
വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും പഠനത്തിനുമാണ് പ്രാധാന്യമെന്ന് മന്ത്രി പറഞ്ഞു. പാഠഭാഗങ്ങൾ പൂർത്തിയാക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും. എല്ലാ അധ്യാപകരും നിശ്ചയിച്ച പാഠഭാഗങ്ങൾ തീർക്കാനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here