ചായക്കടയിൽ ജോലി ചെയ്ത് എംബിബിഎസിന് മെറിറ്റിൽ പ്രവേശനം കരസ്ഥമാക്കിയ ഒരു മിടുക്കിയുണ്ട് കൊച്ചിയിൽ. കൊച്ചി മട്ടാഞ്ചേരി സ്വദേശിനി എഡ്ന ജോൺസൺ. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിലാണ് എഡ്നയ്ക്ക് എംബിബിഎസിന് പ്രവേശനം കിട്ടിയത്.
അവശരായി നിൽക്കുമ്പോൾ ലഭിക്കുന്ന മധുരമായ ചായ പോലെയാണ് മട്ടാഞ്ചേരി സ്വദേശിനി എഡ്ന ജോൺസന്റെ ജീവിതം. അച്ഛന്റെ അസുഖത്തെത്തുടർന്ന് ജീവിതം കൈവിട്ടെന്ന് കരുതിയപ്പോഴായിരുന്നു വിദ്യാർത്ഥിയായിരുന്ന എഡ്ന അച്ഛനെ സഹായിക്കാൻ ചായക്കടയിൽ നിന്നത്. ഇന്ന് ചായക്കടയ്ക്കപ്പുറം ഡോക്ടര്‍ എന്ന തന്റെ സ്വപ്നത്തിന്റെ പടിവാതിലിലാണ് എഡ്ന ജോൺസൺ.
ഒരു വീഴ്ച്ചയിൽ നട്ടെല്ലിന് തകരാറ് സംഭവിച്ചതോടെയാണ് പിതാവ് ജോൺസൺ ഡ്രൈവർ ജോലി ഉപേക്ഷിച്ച് വാടക കെട്ടിടത്തിൽ ചായക്കട ആരംഭിച്ചത്. തുടർന്ന് എഡ്നയും സഹോദരങ്ങളുമുൾപ്പെടുന്ന 5 അംഗ കുടുബത്തിന്റെ വീടും ഉപജീവന മാർഗവും ഈ ചായക്കടയിൽ തന്നെ. അതുകൊണ്ട് ചായക്കടയിൽ രാത്രിയിലെ തിരക്കവസാനിക്കുമ്പോഴാണ് എഡ്ന നീറ്റ് പരീക്ഷ പഠിക്കാനായി സമയം കണ്ടെത്തിയത്.
വണ്ടാനം മെഡിക്കൽ കോളജിലാണ് എഡ്‌നയ്ക്ക് എംബിബിഎസിന് പ്രവേശനം ലഭിച്ചത്. പഠനോപകരണങ്ങള്‍ക്കും മറ്റുമായി പണം കണ്ടെത്താൻ വിഷമിച്ച എഡ്‌നയ്ക്ക് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സാമ്പത്തിക സഹായം കൈമാറി.
എംബിബിഎസിന് പ്രവേശനം ലഭിച്ചെങ്കിലും ഇന്നും ചായക്കടയിൽ എഡ്ന സജീവമാണ്. തന്റെ സ്വപ്നത്തിലേക്ക് പറക്കാൻ ചിറകായത് ഈ ചായക്കടയല്ലെ എന്നാണ് എഡ്ന ചോദിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here