മോഷ്ടിക്കാനിഷ്ടം ട്രാഫിക് സിഗ്നല്‍ ലൈറ്റുകളിലെ ബാറ്ററി, ഒടുവില്‍ ദമ്പതികള്‍ പൊലീസ് പിടിയില്‍

ബംഗളൂരുവില്‍ ട്രാഫിക് സിഗ്‌നലുകളില്‍ നിന്ന് ബാറ്ററി മോഷ്ടിച്ച് കൊണ്ടിരുന്ന മോഷ്ടാക്കളെ ഒടുവില്‍ സിറ്റി പൊലീസ് പിടികൂടി. കര്‍ണാടക സ്വദേശികളായ ദമ്പതികളാണ് പ്രതികള്‍. 2021 ജൂണിനും 2022 ജനുവരിക്കും ഇടയില്‍ നഗരത്തിലുടനീളമുള്ള 68 ട്രാഫിക് ജംഗ്ഷനുകളില്‍ നിന്നായി 230 -ലധികം ബാറ്ററികളാണ് അവര്‍ മോഷ്ടിച്ചത്.

സിഗ്‌നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കുന്ന ബാറ്ററികളാണ് മോഷണം പോയത്. ഓരോന്നിനും 18 കിലോഗ്രാം ഭാരമുണ്ട്. ചിക്കബാനാവര സ്വദേശികളായ മുപ്പതുകാരനായ എസ് സിക്കന്ദറും, ഭാര്യ ഇരുപത്തിയൊന്‍പതുകാരിയായ നസ്മ സിക്കന്ദറുമാണ് അറസ്റ്റിലായത്. മോഷ്ടിച്ച ബാറ്ററികള്‍ കിലോഗ്രാമിന് 100 രൂപ നിരക്കില്‍ അവര്‍ വില്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ തങ്ങളുടെ സ്‌കൂട്ടറില്‍ പുലര്‍ച്ചെ ട്രാഫിക് ജംഗ്ഷനുകളില്‍ എത്തി ട്രാഫിക് സിഗ്‌നലിന്റെ ബാറ്ററികള്‍ മോഷ്ടിക്കുമായിരുന്നു. ട്രാഫിക് സിഗ്‌നലുകള്‍ പ്രവര്‍ത്തനരഹിതമായതില്‍ ആശങ്കാകുലരായ പൊലീസ് അത് മോഷണം പോയതാണെന്ന് ആദ്യം അറിഞ്ഞില്ല. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബാറ്ററികള്‍ മോഷ്ടിക്കപ്പെടുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കിയത്.

നഗരത്തിന് ചുറ്റുമുള്ള ട്രാഫിക് ലൈറ്റുകളില്‍ നിന്ന് വലിയ രീതിയില്‍ ബാറ്ററികള്‍ മോഷണം പോകുന്നത് പൊലീസിന് വലിയ തലവേദനയായി. ഇതോടെ അക്രമികളെ കണ്ടെത്താനുള്ള തീവ്രശ്രമം പൊലീസ് ആരംഭിച്ചു. പുലര്‍ച്ചെ മൂന്നിനും അഞ്ചിനും ഇടയിലുള്ള സമയത്തായിരുന്നു ദമ്പതികള്‍ മോഷണം നടത്തിയിരുന്നത്. ആദ്യം ദമ്പതികള്‍ അവിടെയെല്ലാം നിരീക്ഷിക്കാനായി സ്‌കൂട്ടറില്‍ കറങ്ങി കൊണ്ടിരിക്കും.

പരിസരത്ത് ആരുമില്ലെന്ന് ഉറപ്പിച്ച ശേഷം അവര്‍ മോഷണം നടത്തും. സിസിടിവിയില്‍ ക്യാമറയില്‍ സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ പതിയാതിരിക്കാന്‍ അവര്‍ സ്‌കൂട്ടറിന്റെ ടെയില്‍ ലൈറ്റുകള്‍ ഓഫ് ചെയ്യുമായിരുന്നു. 2021 ജൂണിലാണ് ദമ്പതികള്‍ മോഷണം ആരംഭിക്കുന്നത്. സിക്കന്ദറിന് ഒരു ചായക്കടയുണ്ടായിരുന്നു. എന്നാല്‍, ലോക്ക്ഡൗണ്‍ കാലത്ത് അത് പൂട്ടേണ്ടി വന്നതായി പൊലീസ് പറയുന്നു. പിന്നീട് സ്‌കൂട്ടറില്‍ നടന്ന് ചായ വില്‍ക്കാന്‍ തുടങ്ങി. ഇങ്ങനെ ചായയുമായി സ്‌കൂട്ടറില്‍ നടക്കുന്ന അയാളെ നിരവധി തവണ ട്രാഫിക് പൊലീസുകാര്‍ വേട്ടയാടിയതായി അയാള്‍ പറഞ്ഞു. ഒരിക്കല്‍ അയാളുടെ ഫ്‌ലാസ്‌ക്ക് വരെ പൊലീസ് അടിച്ച് തകര്‍ത്തതായി അയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

സംഭവത്തില്‍ രോഷാകുലനായ സിക്കന്ദര്‍ ട്രാഫിക് സിഗ്‌നലുകളിലെ ബാറ്ററികള്‍ മോഷ്ടിക്കാന്‍ പദ്ധതിയിട്ടു. ”ഒരു രാത്രി, ഒരു ട്രാഫിക് സിഗ്‌നലിന്റെ ബാറ്ററി ബോക്‌സ് തുറന്ന് കിടക്കുന്നത് ഞാന്‍ കണ്ടു. അതില്‍ മൂന്ന് ബാറ്ററികളുണ്ടായിരുന്നു. ഞാന്‍ വേഗം അത് എടുത്തു. പിറ്റേന്ന് അവ ഒരു ആക്രി കടയില്‍ ഞാന്‍ കിലോയ്ക്ക് 75 രൂപയ്ക്ക് വിറ്റു. മൂന്ന് ബാറ്ററികള്‍ക്കും കൂടി 54 കിലോഗ്രാം ഭാരമുണ്ടായിരുന്നു. അന്ന് എനിക്ക് 4,050 രൂപ ലഭിച്ചു’ അയാള്‍ പൊലീസിനോട് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ വിവരമനുസരിച്ച് ബെംഗളൂരുവിന് ചുറ്റുമുള്ള വിവിധ സിഗ്‌നലുകളില്‍ 68 മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി, പൊലീസ് 300 -ലധികം സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്യുകയും 4,000 ഗിയര്‍ലെസ് സ്‌കൂട്ടറുകളുടെ രേഖകള്‍ പരിശോധിക്കുകയും, 300 -ലധികം വ്യക്തികളെ ചോദ്യം ചെയ്യുകയും ചെയ്തു. മോഷണം പോയ വകയില്‍ 20 ലക്ഷം രൂപയുടെ നഷ്ടമാണ് പൊലീസ് വകുപ്പിന് ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News