ദീപുവിന്റെ മരണത്തെ ട്വന്റി 20 താൽക്കാലിക ലാഭത്തിനായി ഉപയോഗിക്കുന്നു; സിപിഐഎം

കിഴക്കമ്പലത്തെ ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണത്തെ രാഷ്‌ട്രീയ ആയുധമാക്കാനുള്ള കിറ്റെക്‌സ്‌ എം.ഡിയുടെ നീക്കത്തിൽ വിശദീകരണവുമായി സിപിഐ എം. ദീപുവിന്റെ മരണത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്ന സാബു എം ജേക്കബിന്റെ നിലപാട് ദുരുപദിഷ്‌ടമാണ്.

നിയമസഭ തെരഞ്ഞെടുപ്പിൽ ട്വന്റി-20 പാർട്ടിക്ക് സംഭവിച്ച പരാജയത്തെ തുടർന്ന് അതിൽ തുടർച്ചയായി അസ്വസ്ഥത പ്രകടിപ്പിക്കുകയാണ് സാബു എം ജേക്കബ് ചെയ്യുന്നതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ബി ദേവദർശനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇവരുടെ സ്വന്തം കോർപ്പറേറ്റ് പാർട്ടിയുടെ ഗ്രാമപഞ്ചായത്തംഗത്തെ ഉപയോഗിച്ച് നടത്തിയ നാടകമാണ് ഇതിനെ കൊലപാതകമാക്കി ചിത്രീകരിക്കുന്നതിന് പിന്നിലുള്ളത്. ഇതിന് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കേണ്ടതാണ്.

സംഭവത്തെക്കുറിച്ച് ശരിയായ നിലയിൽ അന്വേഷണം നടത്തി വസ്‌തുതകൾ പുറത്തു വരണം. സിപിഐഎമ്മിന് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ല. കിറ്റക്‌സ് കമ്പനിയിൽ ക്രിസ്‌തുമസ് രാവിൽ നടന്ന സംഭവ വികാസങ്ങളും പൊലീസ് വാഹനം കത്തിക്കലും പ്രദേശത്തെ ക്രമസമാധാനം തകർക്കുന്ന നിലയിലേക്ക് ഉയർന്നുവന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ തീർത്തും ഒറ്റപ്പെട്ട കിറ്റക്‌സ് എം.ഡി. ഈ മരണത്തെ താൽക്കാലിക ലാഭത്തിനായി ഉപയോഗിക്കുകയാണ്‌.

ഫെബ്രുവരി 12-ന് ലൈറ്റണയ്ക്കൽ സമരം നടന്ന് 13, 14 തീയതികളിൽ കാവുങ്ങപറമ്പിലും പരിസരത്തുമുണ്ടായിരുന്ന ദീപു പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ എത്തി തലവേദനയുണ്ടെന്നും വിവിധ രോഗങ്ങളുണ്ടെന്നും അതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും മാത്രമാണ് ഡോക്‌റോട് പറഞ്ഞത് എന്നാണ് അറിയുവാൻ കഴിയുന്നത്.

അവിടെ നിന്നും രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിൽ ബോധക്ഷയമുണ്ടായതായാണ് അറിയുന്നത്. ഫെബ്രുവരി 12-ന് ശനിയാഴ്‌ച ട്വന്റി20 ക്കാരായവർ തന്നെ ലൈറ്റണക്കൽ സമരത്തിൽ പങ്കെടുക്കാതെ വന്നപ്പോൾ നിർബന്ധിച്ച് ലൈറ്റണപ്പിക്കാൻ ശ്രമിച്ചതിനെതിരെ അവരുടെ സജീവ പ്രവർത്തകരായിരുന്നവർ തന്നെ പ്രതിഷേധിക്കുന്ന നിലയുണ്ടായിട്ടുണ്ട്. സിപിഐ എം ഇക്കാര്യത്തിൽ ഒരു സന്ദർഭത്തിലും ഇടപെട്ടിട്ടില്ല.

13-ന് പാർട്ടി സംസ്ഥാന സമ്മേളനത്തിന് ഹുണ്ടിക ശേഖരണം നടന്ന ദിവസം ദീപുവിന്റെ വീട്ടിലും പാർട്ടി പ്രവർത്തകർ സന്ദർശനം നടത്തിയിരുന്നു. ദീപു അമ്മയോട് പണം വാങ്ങി അതിൽ പങ്കാളിയാവുകയും ചെയ്‌തതാണ്. ദീപുവും പാർട്ടി പ്രവർത്തകരും തമ്മിൽ യാതൊരു തർക്കവും സംഘർഷവും അവിടെയുണ്ടായിരുന്നില്ല. ഒരു വീട്ടിലെ ലൈറ്റ് അവരുടെ അനുവാദമില്ലാതെ അതിക്രമിച്ചുകയറി അണച്ചതിന്റെ പേരിൽ അവിടെയുണ്ടായിരുന്ന വാക്ക് തർക്കം അന്നേ പരിഹരിക്കപ്പെട്ടു പോയതുമാണ്.

എന്നാൽ ഇതിനിടയിൽ ദീപുവിന്റെ രോഗാവസ്ഥയെ ഉപയോഗിച്ച് പ്രശ്‌നത്തെ രാഷ്‌ട്രീയവൽക്കരിക്കാൻ ഗൂഢശ്രമം നടന്നതായി കാണാം. പഴങ്ങനാട് ആശുപത്രിയിൽ പോകുന്നതിന് മുമ്പ് നടന്ന കാര്യങ്ങൾ വിശദമായും ഗൗരവമായും പരിശോധിക്കേണ്ടതുണ്ട്.

ആശുപത്രിയിൽ പോയതിന് ശേഷം രോഗാവസ്ഥയെ കൊലപാതകമാക്കി വക്രീകരിക്കാനുള്ള ഗൂഢശ്രമം നടന്നിട്ടുണ്ട്. 12, 13 തീയതികളിലും 14-ന് ഉച്ചവരെയും യാതൊരുവിധ ശാരീരിക അസ്വസ്ഥതകളുമില്ലാതെ പിന്നീട് ആശുപത്രിയിൽ പോകേണ്ടിവന്ന ദീപു അബോധാവസ്ഥയിൽ വന്ന ശേഷം ട്വന്റി20 യുടെ പഞ്ചായത്തംഗം വ്യാജ പരാതി നൽകിയതിന് പിന്നിലുള്ള ഗൂഢാലോചനയും ഗൗരവമായി അന്വേഷിക്കേണ്ടതുണ്ട്.

കുന്നത്തുനാട് എംഎൽഎയെ അംഗീകരിക്കില്ല എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കിറ്റക്‌സ് എം.ഡി ഈ പ്രശ്‌നത്തിലും എംഎൽഎക്കെതിരെ കുപ്രചരണം നടത്തുകയാണ്. പൊതു മണ്ഡലത്തിൽ തങ്ങൾക്ക് സ്വീകാര്യത കുറയുന്നുവെന്ന് മനസ്സിലാക്കിയവർ നിർമ്മിത നുണക്കഥകളുമായി രംഗത്ത് വരുന്നത് തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു.

വാർത്താസമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ വി ഏലിയാസ്‌, അഡ്വ. കെ എസ് അരുൺകുമാർ, കോലഞ്ചേരി ഏരിയാ സെക്രട്ടറി സി കെ വർഗീസ്‌ എന്നിവരും പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News