പിഎച്ച്ഡി ഫെലോഷിപ്പ് 100 ആയി ഉയര്‍ത്തി സാങ്കേതിക സര്‍വകലാശാല; വര്‍ധനവ് സിന്‍ഡിക്കേറ്റിന്റെ സുപ്രധാന തീരുമാനത്തിന് ശേഷം

പിഎച്ച്ഡി ഫെലോഷിപ്പുകള്‍ ഗണ്യമായി വര്‍ധിപ്പിച്ച് എ പി ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല. അടുത്ത വര്‍ഷം മുതല്‍ സിന്‍ഡിക്കേറ്റ് ഫെലോഷിപ്പുകളുടെ എണ്ണം നിലവിലുള്ള 18ല്‍ നിന്ന് 100 ആയി വിപുലീകരിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. പിഎച്ച്ഡി ഫെലോഷിപ്പുകളില്‍ യൂണിവേഴ്‌സിറ്റിയുടെ എക്കാലത്തെയും വലിയ വര്‍ദ്ധനവാണിത്. അടുത്ത വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനം മുതല്‍ വര്‍ധനവ് നിലവില്‍ വരുമെന്ന് ഡീന്‍ റിസര്‍ച്ച് ഡോ. ഷാലിജ് പി ആര്‍ പറഞ്ഞു. മികച്ച ഗവേഷണ പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും സര്‍വകലാശാലയെ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം വരെ 18 പിഎച്ച്ഡി ഫെലോഷിപ്പുകളാണ് സര്‍വകലാശാല നല്‍കിയിരുന്നത്. പ്രതിമാസ ഗവേഷണ ഗ്രാന്റായി 25,000 രൂപയും വാര്‍ഷിക കണ്ടിന്‍ജന്‍സി ഫണ്ട് ആയി 20,000 രൂപയും ആണ് അനുവദിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഗവേഷണരംഗത്തേക്ക് ആകര്‍ഷിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഗവേഷണം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഈ ഗ്രാന്റ് ഏറെ ഗുണകരമായിരിക്കുമെന്ന് വൈസ് ചാന്‍സലര്‍ എം എസ് രാജശ്രീ അഭിപ്രായപ്പെട്ടു.

ഇതുവരെ 89 ഗവേഷകര്‍ക്ക് സര്‍വകലാശാല ഫെലോഷിപ്പ് നല്‍കിയിട്ടുണ്ട്. പിഎച്ച്ഡി പ്രവേശന പരീക്ഷയിലും തുടര്‍ന്ന് നടത്തുന്ന അഭിമുഖത്തിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഫെലോഷിപ്പ് നല്‍കുന്നത്. സര്‍വകലാശാല എല്ലാ വര്‍ഷവും തിരഞ്ഞെടുക്കുന്ന വിഷയത്തെ ആസ്പദമാക്കി പിഎച്ച്ഡി പ്രവേശന പരീക്ഷകള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആയിരത്തിഅഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളാണ് പിഎച്ച്ഡിക്ക് അപേക്ഷിച്ചത്. ഇതില്‍ 1200 പേര്‍ പരീക്ഷയെഴുതി. കേരളത്തിലുടനീളമുള്ള 40 ഗവേഷണ കേന്ദ്രങ്ങളിലായി 994 വിദ്യാര്‍ഥികലാണ് ഇപ്പോള്‍ ഗവേഷണം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here