ബംഗ്‌ളാദേശില്‍ അച്ചന്റെ അടി പേടിച്ച് പെണ്‍കുട്ടി ഒളിച്ചോടി; എത്തിയത് ഇന്ത്യയില്‍

അച്ഛന്റെ അടി പേടിച്ച് 15കാരി ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്ക് ഒളിച്ചോടി. രാജ്യാന്തര അതിര്‍ത്തി ചാടിക്കടന്നാണ് പെണ്‍കുട്ടി ഇന്ത്യയിലെത്തിയത്. അതിര്‍ത്തി രക്ഷാസേന(ബി.എസ്.എഫ്) പെണ്‍കുട്ടിയെ പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിനോട് ചേര്‍ന്നുള്ള ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയായ ജെനൈദയിലാണ് സംഭവം.

രാജ്യാന്തര അതിര്‍ത്തിയില്‍നിന്ന് മൂന്ന് കി.മീറ്റര്‍ മാത്രം അകലെയുള്ള ബന്‍സ്ബേരിയയിലാണ് കുട്ടിയുടെ വീട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വീട്ടില്‍നിന്ന് ഒളിച്ചോടി കുട്ടി അതിര്‍ത്തികടന്ന് ബംഗാളിലെത്തിയത്. മൂന്നു കി.മീറ്ററോളം കാല്‍നടയായാണ് പെണ്‍കുട്ടി അതിര്‍ത്തിയിലെത്തിയത്. അതിര്‍ത്തിയില്‍ വേലികെട്ടാത്ത ഒരു ഭാഗത്തുകൂടെ ബംഗാളിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് ബി.എസ്.എഫിന്റെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് കുട്ടിയെ പിടികൂടി അന്വേഷിച്ചപ്പോഴാണ് പിതാവ് അകാരണമായി മര്‍ദിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.

വീട്ടിലേക്ക് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച കുട്ടിയെ തദ്ദേശ പൊലീസിനെ ഏല്‍പിച്ചു. കുട്ടിക്കടത്തിനെതിരെയും ബാലപീഡനത്തിനെതിരെയും പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയായ ചൈല്‍ഡ്ലൈന്‍ ഇന്ത്യ ഫൗണ്ടേഷന് പൊലീസ് കുട്ടിയെ കൈമാറി. ബംഗാദേശ് അതിര്‍ത്തി സുരക്ഷാസേനയെയും ബംഗ്ലാദേശ് ശിശുക്ഷേമ സമിതിയെയും വിവരം അറിയച്ചതായി സേനാവൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തി കടക്കുമ്പോള്‍ കൈയില്‍ പണമോ ബാഗോ ഒന്നും കുട്ടിയുടെ കൈയിലുണ്ടായിരുന്നില്ലെന്ന് ബി.എസ്.എഫ് ബംഗാള്‍ ഫ്രോണ്ടിയര്‍ ഡി.ഐ.ജി എസ്.എസ് ഗുലേരിയ പറഞ്ഞു. അച്ഛന്‍ സ്ഥിരമായി അടിക്കാറുണ്ടെന്നും വീട്ടിലേക്ക് തിരിച്ചുപോകാന്‍ പേടിയാണെന്നും കുട്ടി വെളിപ്പെടുത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here