ഇടുക്കി വണ്ടൻമേടിന് സമീപം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. വണ്ടൻമേട് സ്വദേശി രഞ്ജിത്തിനെയാണ് ഈ മാസം ആറാം തീയതി വീട്ടുമുറ്റത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭാര്യ അന്നൈ ലക്ഷ്മി ആണ് അറസ്റ്റിലായത്.
വണ്ടൻമേട് പുതുവലിൽ പമ്പയ്യ തേവരുടെ മകൻ രഞ്ജിത്തിനെയാണ് ഇക്കഴിഞ്ഞ ആറാം തീയതി വീടിൻ്റെ മുറ്റത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു.
ആറാം തിയതി രാത്രി പത്ത് മണിയോടെയാണ് രഞ്ജിത്തിൻ്റെ മൃതദേഹം വീട്ടുമുറ്റത്ത് കണ്ടെത്തിയത്. അന്ന് തന്നെ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് പരിസരവാസികളെയും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരുന്നതിനിടെയാണ് ഭാര്യ അന്നൈ ലക്ഷ്മി ഭർത്താവിനെ താൻ കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതം നടത്തിയത്.
കൊല്ലപ്പെട്ട രഞ്ജിത്ത് മദ്യപിച്ചെത്തി പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നുവെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സംഭവദിവസമുണ്ടായ കുടുംബവഴക്കിനിടെ ഭർത്താവിനെ പിടിച്ചു തള്ളുകയും കൽഭിത്തിയിലിടിച്ച് പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് കാപ്പിവടി കൊണ്ട് തലക്കടിച്ചും കഴുത്തിൽ കയറിട്ട് മുറുക്കിയും കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇവർ സമ്മതിച്ചിട്ടുണ്ട്.
കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here