പെഗാസസ് ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹർജികളിൽ വാദം കേൾക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിവയ്ക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റീസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റീസുമാരായ എ.എസ് ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ഇതിനിടെ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലുകളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സാങ്കേതിക സമിതി ഇടക്കാല റിപ്പോർട്ട് സുപ്രീം കോടതിയ്ക്ക് കൈമാറി. പെഗാസസ് ഫോൺ ചോർത്തൽ ആരോപണങ്ങൾ പരിശോധിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബർ 27നാണ് മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്.
ജസ്റ്റിസ് ആർ.വി.രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് ഇടക്കാല റിപ്പോർട്ട് സുപ്രിംകോടതിക്ക് കൈമാറിയത്. മുദ്രവെച്ച കവറിലാണ് ഇടക്കാല റിപ്പോർട്ട് കോടതിക്ക് കൈമാറിയത്. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം സമിതി കോടതിയോട് തേടിയതായാണ് സൂചന.
രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്, മാധ്യമ പ്രവർത്തകരായ എൻ.റാം, സിദ്ധാർഥ് വരദരാജൻ, എന്നിവരുൾപ്പെടെ ഒരു ഡസണിൽ അധികം പേരുടെ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ചോർത്തപ്പെട്ട ചില ഫോണുകൾ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോർട്ട് സുപ്രീം കോടതിക്ക് കൈമാറിയത്.
ഇടക്കാല റിപ്പോർട്ടിന് ഒപ്പമാണ് അന്വേഷണം പൂർത്തിയ്ക്കാൻ കൂടുതൽ സമയം സമിതി കോടതിയോട് തേടിയിരിക്കുന്നത്. ഏഴ് പരിഗണന വിഷയങ്ങളിലാണ് സമിതി അന്വേഷണം നടത്തുന്നത്. പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയോ, ആരുടേയൊക്കെ ഫോണുകൾ ചോർത്തി, പെഗാസസ് ഉപയോഗിച്ച് വാട്‌സ്ആപ്പ് വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്, കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, കേന്ദ്ര സംസ്ഥാന ഏജൻസികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ, പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഏത് നിയമം പാലിച്ചാണ്, ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചുണ്ടെങ്കിൽ അത് നിയമവിധേയമാണോ തുടങ്ങിയ വിഷയങ്ങളാണ് സമിതി അന്വേഷിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here