കൊച്ചി കാക്കനാട് ഗുരുതര പരിക്കേറ്റ രണ്ടര വയസ്സുകാരിയുടെ അമ്മയുടെ മൊഴി വിശ്വസീനയമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. മാനസിക വിഭ്രാന്തി ഉള്ളതു പോലെയാണ് അമ്മയു൦ അമ്മൂമ്മയു൦ പെരുമാറുന്നതെന്ന് ശിശു ക്ഷേമ സമിതിയും വ്യക്തമാക്കി.
വെന്‍റിലേറ്ററില്‍ കഴിയുന്ന ആരോഗ്യനില ഗുരുതരമായി തുടരുന്നു. കേസില്‍ ആരോപണ വിധേയനായ പുതുവൈപ്പ് സ്വദേശി ആന്‍റണി ടിജിന്‍ ലഹരിക്കടിമയാണെന്ന് കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ മൊഴി നല്‍കി. രണ്ടര വയസ്സുകാരി ഹൈപ്പര്‍ ആക്ടീവ് ആണെന്ന അമ്മയുടെയും അമ്മൂമ്മയുടെ മൊഴി വിശ്വസനീയമല്ലെന്ന നിലപാടിലാണ് പൊലീസ്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ അമ്മയുടെ സഹോദരിയെയും ഇവരുടെ പങ്കാളിയായ പുതുവൈപ്പ് സ്വദേശി ആന്‍റണി ടിജിനും വേണ്ടിയുളള അന്വേഷണം പുരോഗമിക്കുകയാണ്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കുട്ടി ചികിത്സയില്‍ കഴിയുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ശിശുക്ഷേമ സമിതി സന്ദര്‍ശിച്ചു. മാനസിക വിഭ്രാന്തി ഉള്ള പോലെ അമ്മയു൦ അമ്മൂമ്മയു൦ പെരുമാറുന്നുവെന്ന് ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്‍റ് അഡ്വ കെ എസ് അരുണ്‍ കുമാര്‍ പറഞ്ഞു.
അതേസമയം കുട്ടിയുടെ കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. എം ആർ ഐ പരിശോധനയില്‍ നട്ടെല്ലിൽ സുഷുമ്നാ നാഡിയ്ക്ക് മുൻപിൽ രക്തസ്രാവം ഉള്ളതായി സ്ഥിരീകരിച്ചു. തലച്ചോറില്‍ നീർക്കെട്ടുമുണ്ട്.
അതിനിടെ കുട്ടിയുടെ അച്ഛന്‍ തൃക്കാക്കര സിഐയ്ക്ക് മുന്നിലെത്തി മൊഴി നല്‍കി. ആന്‍റണി ടിജിന്‍ ലഹരി മരുന്നിന് അടിമയാണെന്നും ഇയാള്‍ക്കെതിരെ നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും കുട്ടിക്ക് മര്‍ദ്ദനമേറ്റിട്ടുണ്ടാവാമെന്നും അച്ഛന്‍ ആരോപിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here